കോമഡിയും മാസ്സ് ഇമോഷനും ചേർത്ത് ഒരുക്കിയ ‘മിന്നൽ മുരളി’ എന്ന സൂപ്പർ ഹീറോ ചിത്രം മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു ചിത്രം കൂടിയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന തരത്തിലും കണ്ടു ശീലിച്ച സൂപ്പർ ഹീറോ സിനിമകളിൽ നിന്നും വ്യത്യസ്തമായ അവതരണം എന്ന നിലയിലും കുറുക്കൻ മൂല എന്ന ഗ്രാമവും രക്ഷകനായ മിന്നൽ മുരളിയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. മലയാളത്തിന് പുറമെ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്‌ഫ്ലിക്സിലൂടെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലും പുറത്തിറങ്ങിയ ചിത്രം പാൻ ഇന്ത്യൻ ലെവലിൽ വരെ വലിയ ശ്രദ്ധ നേടിയിരുന്നു.
സംവിധായകൻ ബേസിൽ ജോസഫിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയായിരുന്ന മിന്നൽ മുരളിയുടെ ഷൂട്ടിംഗ് വേളയിലെ ചില സംഭവങ്ങളെ വിവരിക്കുകയാണ് സംവിധായകൻ ഇപ്പോൾ. ചിത്രത്തിൽ ടോവിനോ ഉത്സവപ്പറമ്പിൽ വളയമെറിയുന്ന സീൻ ഒറിജിനൽ ആയിരുന്നു എന്ന് പറയുകയാണ് ബേസിൽ ഇപ്പോൾ.
ആ സീനിൽ ടോവിനോ വേറൊരാളുടെ മുഖത്ത് നോക്കിയാണ് വളയം എറിയുന്നത്. കറക്റ്റ് ആയി വളയം വന്നു വീണില്ലെങ്കിൽ വി.എഫ്.എക്സ് ചെയ്യാമെന്ന് കരുതിയിരുന്നു. എന്നാൽ പൊസിഷനൊക്കെ നോക്കിയശേഷം ആക്ഷൻ പറഞ്ഞപ്പോൾ ടോവി എറിഞ്ഞ വളയം കൃത്യമായി പുട്ടുകുറ്റിയിൽ വന്നു വീണു. അത് കണ്ടപ്പോൾ ടോവിക്ക് ശെരിക്കും സൂപ്പർ പവർ ഉണ്ടോ എന്ന് തോന്നിപ്പോയെന്നും ബേസിൽ പറയുന്നു.