Spread the love

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. 12 ജില്ലകളിൽ ഇന്നും മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ദിവസങ്ങളിൽ ഇടിമിന്നലോടും, കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

തുടർച്ചയായി മഴ ലഭിക്കുന്ന മലയോരമേഖലകളിൽ പ്രത്യേക ജാഗ്രത വേണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതകൾ കരുതിയിരിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കൻ ശ്രീലങ്കയ്ക്ക് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട് റായൽസീമ മുതൽ കോമോറിൻ തീരം വരെയായി ന്യൂനമർദ്ദപാത്തി സജീവമാണ്. ഇതിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടാണ്.

വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റി പാർപ്പിച്ചു. തൃക്കൈപ്പറ്റ സ്കൂളിൽ ആണ് ക്യാമ്പ്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാര ചടങ്ങുകൾ ഇന്ന് നടത്തും. കാണാതായവർക്കുള്ള തെരച്ചിൽ തുടരും. വിദഗ്ദ്ധ സംഘം ഉരുൾ ബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്.

Leave a Reply