Spread the love

തിരുവനന്തപുരം: 54മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ആടുജീവിതത്തിലെ അഭിനയത്തിന് പൃഥിരാജിനെ തെരഞ്ഞെടുത്തു. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശിയെയും, തടവിലെ അഭിനയത്തിന് ബീന ആർ ചന്ദ്രനെയും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഉർവശിയുടെ അഭിനയ ജീവിതത്തിലെ ആറാം സംസ്ഥാന പുരസ്കാരമാണിത്.മികച്ച ചിത്രമായി കാതലിനേയും മികച്ച കലാമൂല്യമുള്ള ജനപ്രിയ ചിത്രമായി ആടുജീവിതത്തേയും തിരഞ്ഞെടുത്തു.

മികച്ച സ്വഭാവ നടിയായി ശ്രീഷ്മ ചന്ദ്രൻ, മികച്ച സ്വഭാവ നടൻ- വിജയരാഘവൻ, അവലംബിത തിരക്കഥ- ബ്ലെസ്സി(ആടുജീവിതം), മികച്ച തിരക്കഥ- രോഹിത് എം.ജി കൃഷ്ണൻ(ഇരട്ട), മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ (കാതൽ)

മികച്ച ചലച്ചിത്ര ലേഖനമായി ഡോ രാജേഷ് എം ആറിൻ്റെ ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ തെരഞ്ഞെടുത്തു. ആടുജീവിതത്തിലെ അഭിനയത്തിന് ഗോകുൽ, കാതൽ ദി കോറിലെ അഭിനയത്തിന് സുധി കോഴിക്കോട്, ജൈവത്തിലെ അഭിനയത്തിന് കൃഷ്ണം എന്നിവർക്കാണ് പ്രത്യേക ജൂറി പരാമർശം. മികച്ച നവാഗത സംവിധായകൻ തടവിൻ്റെ സംവിധായകൻ ഫാസിൽ റസാഖ്.

മികച്ച ശബ്ദമിശ്രണം- റസൂൽ പൂക്കുറ്റി(ആടുജീവിതം), മികച്ച കലാസംവിധായകൻ- മോഹൻദാസ് (2018), മികച്ച പിന്നണിഗായകൻ- വിദ്യാദരൻ മാസ്റ്റർ, മികച്ച പിന്നണി ഗായിക- ആൻ ആമി

സെക്രട്ടറിയേറ്റിൽ വച്ച് നടന്ന പത്രസമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ചലച്ചിത്ര അക്കാദമി വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

160 ചിത്രങ്ങൾ ആയിരുന്നു ഇത്തവണ പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. 38 ചിത്രങ്ങളാണ് അന്തിമഘട്ടത്തിലെത്തിയത്. ഇതിൽ ലോകോത്തര നിലവാരം പുലർത്തിയ സിനിമകളുടെ നീണ്ട നിരയാണ് ഇത്തവണ മത്സരം കടുപ്പിച്ചത്. അവസാന ഘട്ടത്തിൽ പരിഗണിക്കപ്പെട്ട സിനിമകളിൽ ഭൂരിഭാഗവും ഒന്നിനൊന്നു മികച്ചവയായിരുന്നു. സിനിമകളുടെ സ്ക്രീനിംഗ് ദിവസങ്ങൾക്കു മുൻപ് പൂർത്തിയായതാണ്.

Leave a Reply