Spread the love

കോട്ടയം : വായ്പ കുടിശ്ശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനു മുന്നിൽ മൃതദേഹമെത്തിച്ച് പ്രതിഷേധം. കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരുപ്പ് കട നടത്തുന്ന കോട്ടയം കുടമാളൂർ അഭിരാമം വീട്ടിൽ കെ.സി. ബിനുവിന്റെ (50) മുതദേഹവുമായാണു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. കർണാടക ബാങ്കിന്റെ നാഗമ്പടത്തെ കോട്ടയം ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.

ബാങ്ക് ജീവനക്കാർ വളരെ മോശമായി ബിനുവിനോട് നേരിട്ടും ഫോണിലും സംസാരിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞമാസം വരെയുള്ള കുടിശ്ശിക അടച്ചുതീർത്തതായും ബന്ധുക്കൾ പറയുന്നു. ബാങ്ക് ജീവനക്കാർ കടയിൽ എത്തി മോശമായി പെരുമാറുകയും കടയിൽ വന്ന് ഇരിക്കാറുണ്ടെന്നും ബിനുവിന്റെ സഹോദരൻ പറയുന്നു. ബാങ്ക് മാനേജർ മോശമായി പെരുമാറിയെന്നും ബിനുവിന്റെ സഹോദരൻ ആരോപിച്ചു.

ബാങ്കിനു മുന്നിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഉൾപ്പെടെ നിലത്തുവീണു. ഇത്തരത്തിലുള്ള സ്വകാര്യബാങ്കുകൾക്ക് എതിരെ പ്രക്ഷോഭങ്ങൾ നടത്തുമെന്ന് ജെയ്ക്ക് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും സമരത്തിനായി നാഗമ്പടത്ത് എത്തി. സംഘർഷത്തെ തുടർന്നു റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതം തടസപ്പെട്ടു.

Leave a Reply