
മൂലമറ്റം അശോകക്കവലയില്‍ ഹോട്ടലിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു. ദേവി എന്ന സ്വകാര്യ ബസിന്റെ കണ്ടക്ടര്‍ കീരിത്തോട് സ്വദേശി സനല്‍ ബാബു (32) ആണ് മരിച്ചത്. സൂഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെ ഗുരുതര പരിക്കുകളോടെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എ കെ ജി കോളനിയ്ക്കടുത്ത് താമസിക്കുന്ന ഫിലിപ്പ് മാര്‍ട്ടിനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ഫിലിപ്പും സനലും കൂട്ടാളികളും തമ്മില്‍ തര്‍ക്കമുണ്ടായി. അവിടെ നിന്നും കാറില്‍ ഫിലിപ്പ് വീട്ടിലേയ്ക്ക് മടങ്ങി. കാറിനെ പിന്തുടര്‍ന്നെത്തിയ സനലും കൂട്ടാളികളും മൂലമറ്റം വീനസ് സര്‍വീസ് സെന്ററിനടുത്ത് വെച്ച് ഫിലിപ്പിനെ തടഞ്ഞതോടെ വീണ്ടും സംഘര്‍ഷമുണ്ടായി. ഇതിനിടെ ഫിലിപ്പിന്റെ കാറ് അടിച്ചു തകര്‍ത്തായും മര്‍ദിച്ചതായും പറയുന്നു. ക്ഷുഭിതനായ ഫിലിപ്പ് വീട്ടില്‍നിന്നും തോക്കുമായെത്തി വെടിവെക്കുകയായിരുന്നു. സനലിന്റെ തലയ്ക്ക് പിന്നിലാണ് വെടിയേറ്റത്. കൊല്ലന്‍ നിര്‍മിച്ചു നല്‍കിയ തോക്കു ഉപയോഗിച്ചാണ് ഫിലിപ്പ് മാർട്ടിൻ നാട്ടുകാര്‍ക്കുനേരെ വെടിയുതിർത്തത്. 2014ല്‍ എടാട്ട് സ്വദേശിയായ കൊല്ലനാണ് തോക്ക് നല്‍കിയത്.