Spread the love

മലപ്പുറം∙ കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിനെത്തിയ ഗവർണറുടെ നോമിനികളെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു.ഇതിനെത്തുടർന്ന് സ്ഥലത്ത് സംഘർഷമുണ്ടായി. പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. സെനറ്റ് യോഗത്തിനെത്തിയ ബാലൻ പൂതേരി അടക്കം ഗവർണറുടെ ഒൻപതു നോമിനികളെയാണ് ഗേറ്റിനു പുറത്ത് തടഞ്ഞത്. പുതിയതായി സർവകലാശാല സെനറ്റിലേക്ക് 18 പേരെയാണ് നോമിനേറ്റ് ചെയ്തിരുന്നത്.

സംഘപരിവാർ ബന്ധം ആരോപിച്ചും ഗവർണർ സര്‍വകലാശാലകളെ കാവിവത്കരിക്കുന്നുവെന്നു കുറ്റപ്പെടുത്തിയുമാണ് എസ്എഫ്ഐ നടപടി. സിപിഎം, ലീഗ്, കോൺഗ്രസ് നോമിനികളെ പ്രവേശിപ്പിക്കുകയും ചെയ്തു. രാവിലെ എട്ടേമുക്കാലോടെയാണ് എസ്എഫ്ഐ പ്രതിഷേധം തുടങ്ങിയത് . സെനറ്റ് യോഗത്തിനെത്തിയ അംഗങ്ങളെ പേരും മറ്റു വിവരങ്ങളും ചോദിച്ചാണ് എസ്എഫ്ഐ പ്രവേശിപ്പിച്ചത്. ഗേറ്റിന്റെ നിയന്ത്രണവും എസ്എഫ്ഐ ഏറ്റെടുത്തിരുന്നു. അതിനിടെ സെനറ്റ് ഹാളിന് പുറത്ത് രണ്ട് ഗേറ്റുകളിലുമായി എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

ഇതിനിടെ സെനറ്റ് യോഗം അഞ്ചുമിനിറ്റ് കൊണ്ട് പിരിഞ്ഞു. യോഗത്തിൽ കൈയ്യാങ്കളി ആരോപണത്തെ തുടർന്നാണ് വേഗത്തിൽ പിരിഞ്ഞത്. ആകെ അഞ്ച് അജണ്ടകളാണ് ഉണ്ടായിരുന്നത്.വിദ്യാർഥി അംഗങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ അജണ്ടകൾ കൈയടിച്ച് പാസാക്കിയെന്ന് യുഡിഎഫ് അംഗങ്ങൾ പരാതിപ്പെട്ടു.

Leave a Reply