Spread the love

കോട്ടയം ∙ സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി.തോമസിന്റെ ഭാര്യ ഗീതു തോമസ് നൽകിയ പരാതിയിൽ കേസെടുത്തു. സ്‌ത്രീകളുടെ അന്തസ്സ് കെടുത്തുന്ന പ്രവൃത്തികൾക്കെതിരെ ഐപിസി 509 വകുപ്പ്, കേരള പൊലീസ് ആക്‌ടിലെ 119 വകുപ്പ്, സമൂഹമാധ്യങ്ങളിലൂടെ സ്‌ത്രീകളെ അപമാനിക്കുന്നതിനെതിരെ കേരള പൊലീസ് ആക്‌ടിലെ 120 വകുപ്പ് എന്നിവ പ്രകാരമാണു മണര്‍കാട് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്‌തത്.ഫാന്റം പൈലി എന്ന ഫെയ്സ്ബുക് പേജിന്റെ അഡ്മിനെ പ്രതിയാക്കി. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾക്കെതിരെ കഴിഞ്ഞ ദിവസമാണു ഗീതു കോട്ടയം എസ്പി ഓഫിസിൽ നേരിട്ടെത്തി പരാതി നൽകിയത്. ഗര്‍ഭിണിയായ ഭാര്യയെ ഉപയോഗിച്ച് ജെയ്ക്ക് സഹതാപവോട്ട് നേടാന്‍ ശ്രമിക്കുന്നെന്ന തരത്തിലായിരുന്നു പ്രചാരണം. ഗീതു വോട്ട് അഭ്യർഥിക്കുന്ന വിഡിയോ ഉള്‍പ്പെടെ പ്രചരിപ്പിച്ചായിരുന്നു അധിക്ഷേപം. ഒൻപതു മാസം ഗർഭിണിയായ തന്നെ ‘ഗർഭിണിയെന്ന് അവകാശപ്പെടുന്ന ഭാര്യ’ എന്നു പരിഹസിച്ചത് ഏറെ വേദനിപ്പിച്ചതായി ഗീതു പറഞ്ഞിരുന്നു.

Leave a Reply