Spread the love

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാം പ്രതി നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അവസാനഘട്ടത്തിലെത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാല് വർഷം മുമ്പാണ് ദിലീപ് കോടതിയെ സമീപിച്ചത്. ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. തുടർന്ന് ഹർജിയുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ളവർ കോടതിയെ സമീപിക്കുന്നത് അപൂർവമാണ്. കേസിൽ നിഷ്പക്ഷ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വേണമെന്ന ആവശ്യമാണ് ദിലീപ് മുന്നോട്ടുവച്ചത്. 2017 ഏപ്രിൽ 17ന് പൊലീസ് കുറ്റപത്രം നൽകിയതാണെങ്കിലും ആക്രമണദൃശ്യങ്ങൾ പകർത്തിയതായി പറയുന്ന മൊബൈൽഫോൺ ഇനിയും വീണ്ടെടുത്തിട്ടില്ല. ഇത് കണ്ടെത്തേണ്ടതാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

അതേസമയം,നടിയെ അക്രമിച്ച കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായിവരികയാണ്. കോടതികൾക്ക് മദ്ധ്യവേനൽ അവധി ആരംഭിക്കുന്ന 11ന് ഇരുഭാഗത്തിന്റെയും വാദം പൂർത്തിയാക്കും. തുടർന്ന് കേസ് വിധി പറയാൻ മാറ്റും. ജൂൺ ആദ്യവാരത്തോടെ വിധി പറഞ്ഞേക്കും.

Leave a Reply