Spread the love

തിരുവനന്തപുരം: വേനല്‍ ചൂടില്‍ കേരളം ഉരുകിയൊലിക്കുമ്പോള്‍ ആശ്വാസ അറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യത. ഞായറാഴ്ച വരെ തെക്കന്‍ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ പൊതുജനം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.4 മുതല്‍ 0.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.

അതേസമയം ഉയര്‍ന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത് പാലക്കാടാണ് (38.4 °C). പുനലൂര്‍ – 37.5°C, വെള്ളാനിക്കര – 36.3°C എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്. സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ജനം ജാഗ്രത തുടരണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം ഇന്നലെ കൊച്ചിയില്‍ പെയ്‌ത വേനല്‍ മഴ പ്രദേശവാസികളെ ആശങ്കയിലാക്കി. മഴയെ തുടര്‍ന്ന് വെള്ളപ്പത രൂപപ്പെട്ടതാണ് ആശങ്കയ്ക്ക് കാരണം. മഴയില്‍ അമ്ലത്തിന്റെ സാന്നിധ്യമുണ്ടെന്നാണ് ശാസ്ത്രവിദഗ്‌ധരുടെ പ്രതികരണം. ആസിഡ് മഴ പെയ്‌തുവെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മഴയില്‍ അമ്ലത്തിന്റെ സാന്നിധ്യമുണ്ടെന്ന അഭിപ്രായം ഉയര്‍ന്നതോടെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മഴത്തുള്ളികളുടെ വിശദമായ പരിശോധന നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകൂ. ആദ്യ മഴ കൊള്ളരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ അഗ്നിബാധയ്ക്ക് ശേഷം വന്‍ തോതില്‍ മഴ ലഭിച്ചതിനാല്‍ ഇവിടെ ഉടന്‍ ഇനിയൊരു തീപിടിത്തത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

Leave a Reply