Spread the love

പള്ളിക്കത്തോട് (കോട്ടയം):പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

പള്ളിക്കത്തോട്ടിലെ പാമ്പാടി ബിഡിഒ ഓഫീസിലാണ് നാമനിർദ്ദേശപത്രിക നൽകിയത്. എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, യുഡിഎഫ് നേതാക്കളായ കെ. സി ജോസഫ്, ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ് എന്നിവർക്കൊപ്പം എത്തിയാണ് നാമനിർദ്ദേശപത്രിക നൽകിയത്. സഹോദരിമാരായ മറിയ ഉമ്മനും അച്ചു ഉമ്മനും പള്ളിക്കത്തോട് എത്തിയിരുന്നു.

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എത്തി പ്രാർഥിച്ച്, മാതാവ് മറിയാമ്മ ഉമ്മന്റെ അനുഗ്രഹം വാങ്ങി ശേഷമാണ് ചാണ്ടി ഉമ്മൻ നിർദേശ പത്രിക സമർപ്പിക്കാൻ എത്തിയത്. ഉമ്മൻചാണ്ടിയെ മുഖ്യമന്ത്രിയായിരുന്നപ്പോൾ കല്ലെറിഞ്ഞ കേസിലെ പ്രതി സിഒടി നസീറിന്റെ ഉമ്മയാണ് ചാണ്ടി ഉമ്മന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.

വെറുപ്പിന്റെ രാഷ്ട്രീയമല്ല രാഹുൽഗാന്ധി മുന്നോട്ടുവയ്ക്കുന്ന സ്നേഹത്തിന്റെ രാഷ്ട്രീയമാണ് ചർച്ചയാവേണ്ടതെന്ന് ചാണ്ടി പറഞ്ഞു. ഇനി ഒരു മുഖ്യമന്ത്രിക്ക് നേരെയും കല്ലേറ് ഉണ്ടാവരുത്. ഉമ്മൻചാണ്ടിയെ പോലെ ഒരു രാഷ്ട്രീയക്കാരനെയും വ്യക്തിപരമായി വേട്ടയാടപ്പെടരുതെന്നും പറഞ്ഞു.

ബിജെപി സ്ഥാനാർഥി ലിജിൻ ലാലും നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തി. കേന്ദ്രമന്ത്രി വി.മുരളീധരൻ, കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരി രാധാ മോഹൻ അഗർവാൾ, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തുടങ്ങി മുൻനിര നേതാക്കൾക്കൊപ്പം എത്തിയാണ് ലിജിൻ നാമനിർദേശ പത്രിക നൽകുക. സ്ഥാനാർഥികൾക്ക് പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്.

Leave a Reply