Spread the love

നടിമാർക്കെതിരേയുള്ള അതിക്രമംതടയാൻ പ്രത്യേകസമിതി രൂപവത്കരിക്കാൻ തമിഴ് താര സംഘടനയായ നടികർ സംഘം. പത്തുപേരടങ്ങുന്ന സമിതി രൂപവത്കരിക്കാൻ നടപടി ആരംഭിച്ചുവെന്നും അധികം വൈകാതെ ഇത് നിലവിൽവരുമെന്നും നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ അറിയിച്ചു. സംഘടന നടന്മാർക്കുവേണ്ടി മാത്രമുള്ളതല്ലെന്നും നടിമാരെസംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും വിശാൽ പറഞ്ഞു.

കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്ന് മുൻനിരനടന്മാർക്ക് നേരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സമിതി രൂപവത്കരിക്കാൻ നടികർസംഘം തീരുമാനിച്ചത്. സമിതിയിലെ അംഗങ്ങൾ, പ്രവർത്തനരീതി തുടങ്ങിയവയിൽ അന്തിമതീരുമാനമായിട്ടില്ല. തമിഴ് സിനിമയിലും അവസരങ്ങൾക്കായി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടാകാമെന്നും എന്നാൽ ഇതുവരെ സംഘടനയ്ക്ക് ഇത്തരത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നും വിശാൽ പറഞ്ഞു.

സിനിമാഭിനയമോഹവുമായി എത്തുന്നവരിൽ 20 ശതമാനം പേർക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. അതിനാൽ തന്നെ അവസരം നൽകാമെന്ന വാഗ്ദാനം നൽകി കബളിപ്പിക്കൽ നടക്കാൻ സാധ്യതയുണ്ട്. അഭിനയിക്കുന്നതിന് അവസരം തേടിയെത്തുന്ന സ്ത്രീകൾ കൂടുതൽ ശ്രദ്ധിക്കണം. ആരെങ്കിലും മോശമായി പെരുമാറിയാൽ ഉടൻ ചെരിപ്പുകൊണ്ട് അടിക്കണം എന്നും നേരത്തെ വിശാൽ പറഞ്ഞിരുന്നു. എത്ര ഉന്നതസ്ഥാനം വഹിക്കുന്ന വ്യക്തിയാണെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ജയിലിലടയ്ക്കണമെന്ന് എം.എൽ.എ. കൂടിയായ മുകേഷ് അടക്കമുള്ളവർക്ക് എതിരായുള്ള പരാതിയെ കുറിച്ച് വിശാൽ പ്രതികരിച്ചു.

Leave a Reply