Spread the love

പൊലീസ് പരിശീലനകാലത്ത് തന്നെ കൃത്യനിര്‍വഹണത്തിന് ഇറങ്ങാൻ കഴിഞ്ഞത് അഭിമാനകരം : മുഖ്യമന്ത്രി പിണറായി വിജയൻ

ഔദ്യോഗിക പരിശീലനകാലത്ത് തന്നെ പൊലീസ് ഡ്യൂട്ടിയിൽ പ്രവേശിക്കാനായത് അഭിമാനകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി പരിശീലനം പൂര്‍ത്തീകരിച്ച 2345 കോണ്‍സ്റ്റബിള്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഡിസംബര്‍ 2ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി പരിശീലനം നല്‍കിയ ബാച്ചിന് ട്രെയിനിംഗ്
കാലയളവില്‍ മാതൃ പൊലീസ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. ഈ നടപടി പൊലീസ് കൃത്യനിര്‍വഹണ ബോധം വളര്‍ത്തുന്നതിനും കൂടുതല്‍ ഉത്തരവാദിത്വത്തോടെ ജോലിയെ നോക്കിക്കാണാനും സഹായിച്ചെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

മുന്‍കാലങ്ങളില്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ പരിശീലനം വിവിധ ബറ്റാലിയനുകളിലായാണ് നടന്നിരുന്നത്. എന്നാല്‍ ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയിനിംഗ് സെന്ററിന് കീഴില്‍ പരിശീലനം ആരംഭിച്ചതോടെ തൃശൂര്‍ ആസ്ഥാനമാക്കി ഓണ്‍ലൈന്‍ ഇന്റോര്‍ ക്ലാസുകളും അതാത് ബറ്റാലിയനുകളില്‍ പ്രത്യേക സിലബസില്‍ ഔട്ട് ഡോര്‍ ക്ലാസുകളും നടത്തി.

തൃശൂര്‍ രാമവര്‍മ്മപുരത്ത് കേരള പൊലീസ് അക്കാദമിയില്‍ നടന്ന പാസിംഗ്ഔട്ട് പരേഡില്‍ ഒമ്പത് മാസത്തെ പരിശീലനം പൂര്‍ത്തീകരിച്ച 353 കോണ്‍സ്റ്റബിള്‍മാരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇന്റഗ്രേറ്റഡ് പൊലീസ് റിക്രൂട്ട് ട്രെയിനിംഗ് സെന്ററിനും കേരള പൊലീസ് അക്കാദമിക്കും
കീഴില്‍ പരിശീലനം പൂര്‍ത്തീകരിച്ച രണ്ടാമത്തെ ബാച്ചാണിത്. തൃശൂര്‍ ഉള്‍പ്പെടെ മലപ്പുറം, തിരുവനന്തപുരം, എറണാകുളം, പാലക്കാട്, പത്തനംതിട്ട,
കണ്ണൂര്‍ ജില്ലകളിലും ഒരേ സമയം ഓണ്‍ലൈനായി സത്യപ്രതിജ്ഞ ചടങ്ങ് നടന്നു.

തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഐപിആര്‍ടിസി ഡയറക്ടര്‍ ഐജി പി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍മാറായ ഷൗക്കത്ത് അലി, ടി കെ സുബ്രമണ്യന്‍, എല്‍ സോളമന്‍, എസ് നജീബ്, അസിസ്റ്റന്റ് കമാന്ററായ ബോസ്‌കോ, കേരള പൊലീസ് അക്കാദമിയിലെയും ഐപിആര്‍ടിസിയിലെയും അസിസ്റ്റന്റ് കമാന്റര്‍മാരും അക്കാദമി ഡി വൈ എസ് പിമാരും പങ്കെടുത്തു.

Leave a Reply