Spread the love

ഭീഷണികൾ മുമ്പും വന്നിട്ടുണ്ട്, അന്നെല്ലാം വീട്ടില്‍ തന്നെ കിടന്നുറങ്ങിയിട്ടുണ്ട്: രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: ബി.ജി.പി നേതാവ് എ.എന്‍.രാധാകൃഷ്ണന്റെ പ്രസ്താവന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് നേരെയുള്ള ഭീഷണിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ക്ക് വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റില്ല, കുട്ടികളെ ജയിലില്‍ പോയി കാണേണ്ടിവരും എന്ന് പറയുന്നതിന്റെ ഉദ്ദേശം വ്യക്തമല്ലേ..? തെറ്റായ രീതിയില്‍ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് അതിന്റെ അര്‍ത്ഥമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ.എന്‍.രാധാകൃഷ്ണന്റെ പ്രസ്താവന ചൂണ്ടീക്കാണിച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ക്രമത്തില്‍ നടക്കുന്ന അന്വേഷണം ഗവണ്‍മെന്റ് ഇടപെട്ട് അവസാനിപ്പിച്ചോണം അല്ലെങ്കില്‍ വരുന്നത് ഇതാണ് എന്നാണ് അവര്‍ പറയുന്നത്, ഇതാണ് ഭീഷണി. മക്കളെ ജയിലില്‍ പോയി കാണേണ്ടിവരും എന്നത് കൊണ്ട് നല്‍കുന്ന സന്ദേശമാണ് ഗൗരവകരമായി കാണേണ്ടത്.

ഒരു കേസിന്റെ അന്വേഷണം നടക്കുന്നു. അതില്‍ ഏതെങ്കിലും തരത്തില്‍ അമിത താല്പര്യത്തോടെയോ തെറ്റായോ ഗവണ്‍മെന്റ് ഇടപെട്ടു എന്ന് ആരോപണം ഉയര്‍ന്നിട്ടില്ല. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്ക് അതുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ സംഭവിച്ചു എന്നതും ആക്ഷേപമായി ഉയര്‍ന്നിട്ടില്ല. കേസ് അന്വേഷിക്കുകയാണെങ്കില്‍ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവരെ കുടുക്കും എന്നത് മറ്റൊരു ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

രാധാകൃഷ്ണന്റെ ആളുകള്‍ ഇങ്ങനെയുള്ള പല ഭീഷണികളും വളരെക്കാലം മുന്നേ തനിക്ക് നേരേ ഉയര്‍ത്തിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അത് ജയിലില്‍ കിടക്കലല്ല, അതിനപ്പുറവുമുള്ളത്. അന്നെല്ലാം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അതിലൊരു പ്രയാസവുമുണ്ടായിട്ടില്ല. അതോര്‍ക്കുന്നത് നല്ലത്. ഈ തരത്തിലുള്ള ഭീഷണികള്‍ കടന്നുവന്നയാളാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാകരുതെന്നും അത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ കാര്യത്തില്‍ എന്തുവേണമെന്ന് ഞാനങ്ങ് തീരുമാനിക്കും അങ്ങ് നടപ്പാക്കും എന്ന് കരുതുകയാണെങ്കില്‍ അതൊന്നും നടപ്പാകില്ല എന്ന് നമ്മുടെ നാട് തെളിയിച്ചില്ലേ ? എന്തെല്ലാമായിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

Leave a Reply