കംബ്യൂട്ടറുകൾ ഹാക്ക് ചെയ്യപ്പെടുന്നു; സൂക്ഷിക്കണമെന്ന് പോലീസ്
കൊച്ചി: ഫോട്ടോഗ്രാഫർമാരുടേയും വീഡിയോ എഡിറ്റർമാരുടേയും കമ്പ്യൂട്ടറുകൾ ഹാക്ക് ചെയ്ത് വിവാഹ ഫോട്ടോകൾ ഉൾപ്പെടെ നിരവധി ഡാറ്റ ഹാക്കർമാർ കൈവശപ്പെടുത്തിയേക്കുമെന്ന് പോലീസ് മുന്നറിയിപ്പ്. കൂടുതലും വിദേശരാജ്യങ്ങളിലിരുന്നാണ് ഇത്തരം തട്ടിപ്പ് നടക്കുന്നതെന്നും, പണമാണ് ലക്ഷ്യമെന്നും പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ബിറ്റ് കോയിൻ പോലുള്ള ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കാനും ആവശ്യപ്പെടും. ഡാറ്റ തിരികെ ലഭിക്കുന്നതിനുവേണ്ടി , കസ്റ്റമേഴ്സിന് കൃത്യസമയത്ത് ഫോട്ടോ ആൽബം നൽകുന്നതിന് അവരുടെ ഫോട്ടോകൾ/ വീഡിയോകൾ പുറത്തു പോകാതിരിക്കാൻ ഗത്യന്തരമില്ലാതെ അവർ ആവശ്യപ്പെട്ട പണം നൽകുവാൻ നിർബന്ധിതമാകുന്നു.
വിശ്വാസ്യതയില്ലാത്ത ലിങ്കുകളിൽ ക്ളിക്കുചെയ്യുമ്പോഴോ, അനധികൃതമായ (ക്രാക്ക്ഡ് വേർഷൻ) സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴോ കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറുന്ന റാൻസംവെയറുകൾ കമ്പ്യൂട്ടറിൽ സേവ് ചെയ്തിരിക്കുന്ന ഡാറ്റകളിലേക്ക് പ്രവേശിച്ച് അതിനെ എൻക്രിപ്റ്റ് ചെയ്യുന്നു. ഇത്തരം റാൻസംവെയർ എൻക്രിപ്ഷൻ വഴി കമ്പ്യൂട്ടറിൽ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ മുഴുവനായി തട്ടിപ്പുകാർ കൈവശപ്പെടുത്തുന്നു. കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിൽ പിന്നീട് ഒന്നും നമുക്ക് കാണാനാകുകയില്ലെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഈ സാഹചര്യങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പിലുണ്ട് .അനാവശ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. ഇന്റർനെറ്റിൽ നിന്നും ലഭിക്കുന്ന സോഫ്റ്റ് വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ നൽകുന്ന പെർമിഷനുകളിൽ അടങ്ങിയിരിക്കുന്ന റിസ്ക് നല്ലതുപോലെ മനസ്സിലാക്കുക.
അതീവ പ്രാധാന്യമുള്ള ഡാറ്റ സൂക്ഷിച്ചുവെച്ചിരിക്കുന്ന കമ്പ്യൂട്ടറുകളിൽ എനിഡെസ്ക്, ടീംവ്യൂവർ പോലുള്ള വിദൂര നിയന്ത്രണ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യരുത്. കമ്പ്യൂട്ടറിൽ റിമോട്ട് ഡെസ്ക്ടോപ്പ് സ്ഥിരമായി ഓണാക്കി വയ്‌ക്കരുത്, കമ്പ്യൂട്ടറിന്റെ പാസ് വേഡുകൾ ടെക്സ്റ്റ് രൂപത്തിൽ കമ്പ്യൂട്ടറിൽ ഫയലിൽ സൂക്ഷിക്കാതിരിക്കുക. ഓപ്പറേറ്റിങ്ങ് സിസ്റ്റം കൃത്യമായി അപ്ഡേറ്റ് ചെയ്യുക. സുരക്ഷിതമായ ആന്റി വൈറസ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുക.