Spread the love

കൊച്ചി∙ ഇടുക്കി ജില്ലയില്‍ സിപിഎം ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിർദ്ദേശം. ഉടുമ്പുന്‍ചോല, ബൈസന്‍വാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ പാർട്ടി ഓഫിസുകളുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് കോടതി നിർദ്ദേശം നൽകിയത്. മൂന്നാര്‍ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്റേതാണു നിര്‍ദേശം. നിര്‍മാണം തടയാന്‍ ജില്ലാ കലക്ടര്‍ക്ക് പൊലീസ് സഹായം തേടാം. ആവശ്യമായ സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിർമിക്കുന്നതു ചട്ടങ്ങൾ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാർഡമം ഹിൽ റിസർവിലെ നിർമാണ ചട്ടം എന്നിവ ലംഘിച്ചു നിർമിക്കുന്ന കെട്ടിടത്തിനു വില്ലേജ് ഓഫിസർ സ്റ്റോപ്പ് മെമ്മോ നൽകിയതാണ്. എന്നിട്ടും സിപിഎം നിർമാണം തുടരുന്നു. നിയമ ലംഘനം നടത്തിയവർക്ക് എതിരെ കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
വിവരാവകാശ നിയമപ്രകാരം ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണിക്കു ലഭിച്ച രേഖയിൽ, ഭൂപതിവ് ചട്ടം ലംഘിച്ച് റവന്യു വകുപ്പിന്റെ നിരാക്ഷേപപത്രം (എൻഒസി) ഇല്ലാതെയാണ് 4 നിലയുള്ള കെട്ടിടം നിർമിക്കുന്നതെന്നു വ്യക്തമാക്കിയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ പേരിലുള്ള 8 സെന്റ് വസ്തുവിലാണ് ശാന്തൻപാറയിലെ കെട്ടിടം നിർമിക്കുന്നത്. ഇത് ഉൾപ്പെടെയുള്ള ഓഫിസുകളുടെ നിർമാണം നിർത്തണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

Leave a Reply