Spread the love

കണ്ണൂര്‍: തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴ്പേര്‍ പിടിയില്‍. പ്രകോപന പ്രസംഗം നടത്തിയ കൗണ്‍സിലര്‍ ലിജേഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കമ്മീഷണര്‍ അറിയിച്ചു.

കസ്റ്റഡിയിലായവരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. നേരത്തെ പ്രദേശത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇവരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്.

പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റും നഗരസഭാ കൗണ്‍സിലറുമായ ലിജേഷിനെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തവരില്‍ നിന്നും സംഭവത്തിന്റെ ദൃക്‌സാക്ഷിയായ ഹരിദാസന്റെ സഹോദരനില്‍ നിന്നും പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് പോലീസ്.

അന്വേഷണ സംഘത്തെ ആറ് വിഭാഗങ്ങളാക്കി തിരിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ അറിയിച്ചു. മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും ഫോറന്‍സിക് പരിശോധനകള്‍ നടത്തിയും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സംഘം. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളെ ഉടന്‍ തന്നെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

Leave a Reply