Spread the love

അഞ്ചുപേരെക്കൂടാതെ ബന്ധുവായ മറ്റൊരു പെൺകുട്ടിയെയും കൊലപ്പെടുത്താൻ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്. ബന്ധുവായ പെൺകുട്ടിയെയും പിതൃമാതാവിനെയും കൊന്നതിനുശേഷം സ്വർണം തട്ടിയെടുക്കാനാണ് അഫാൻ ആദ്യം ലക്ഷ്യമിട്ടിരുന്നതെന്നാണ് സൂചന.

പെൺകുട്ടിയുടെ മാല തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സമീപിച്ചെങ്കിലും ഇത് വിജയിച്ചില്ല. കടമായി മാല നൽകാമോയെന്നും ക്ളാസ് കഴിഞ്ഞ് നെടുമങ്ങാട് വഴി വന്നാൽ മതിയെന്നും അപ്പോൾ തിരികെ നൽകാമെന്ന് പറഞ്ഞെങ്കിലും കടം നൽകാൻ പറ്റില്ലെന്ന് പറഞ്ഞ് പെൺകുട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. മാതാവ് ഷെമിയെക്കൊണ്ട് പെൺകുട്ടിയിൽ നിന്ന് മാല വാങ്ങാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്നാണ് പിത‌ൃമാതാവ് സൽമാ ബീവിയുടെ മാല തട്ടിയെടുക്കാൻ അഫാൻ ലക്ഷ്യമിട്ടത്

അഫാനുമായി കഴിഞ്ഞദിവസം രണ്ടാംഘട്ട തെളിവെടുപ്പ് നടത്തിയിരുന്നു. കൊല്ലപ്പെട്ട പിതൃസഹോദരൻ ലത്തീഫിന്റെ എസ് എൻ പുരത്തെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനായി ബോംബ് സ്‌ക്വാഡിനെയും എത്തിച്ചിരുന്നു. കൊലയ്ക്ക് ശേഷം വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ കണ്ടെത്തുന്നതിനായാണ് ബോംബ് സ്‌‌ക്വാഡിനെ എത്തിച്ചത്. പരിശോധനയിൽ ഫോൺ കണ്ടെത്തി. അഫാനെ ഇന്നലെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി. അടുത്ത കേസിന്റെ തെളിവെടുപ്പിനായി വെള്ളിയാഴ്‌ച അഫാനെ കസ്റ്റഡിയിൽ വാങ്ങാനാണ് വെഞ്ഞാറമൂട് പൊലീസിന്റെ തീരുമാനം.

അതേസമയം, അഫാന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മാതാവ് ഷെമി ആശുപത്രി വിട്ടു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്നാണ് ഡിസ്‌ചാർജ് ചെയ്തത്. തുടർചികിത്സ വേണ്ടതിനാൽ ഷെമിയെ വെഞ്ഞാറമൂട് അഗതി മന്ദിരത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

Leave a Reply