Spread the love

തനിക്കെതിരെ സൈബർ ബുളളിയിംഗ് നടക്കുന്നുവെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവ്. തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ മോശം കമന്റുകളും വീഡിയോകളുമാണ് വരുന്നത്. നടന്ന സംഭവത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും ഇതിന് ആവശ്യമായ എല്ലാ തെളിവുകളും രേഖകളും നൽകിയിട്ടുണ്ടെന്നും യുവാവ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു നടിയുടെ പേര് മാത്രമാണ് താൻ പറഞ്ഞിട്ടുള്ളത്. മറ്റു നടികളുടെ പേര് പറഞ്ഞു എന്ന തരത്തിൽ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കേസിന്റെ അന്വേഷണം കഴിയുമ്പോൾ സത്യം പുറത്ത് വരുമെന്നും അതുവരെ കാത്തിരിക്കണമെന്നും വീഡിയോയിലൂടെ യുവാവ് പറഞ്ഞു.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012-ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. കോഴിക്കോട് സ്വദേശിയായ യുവാവ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോൾ കോഴിക്കോട് വെച്ച് ‘ബാവുട്ടിയുടെ നാമത്തിൽ’ എന്ന സിനിമ ലൊക്കേഷനിൽ വച്ചാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത് എന്ന് യുവാവ് പറഞ്ഞിരുന്നു. അവസരം തേടി ഹോട്ടൽ റൂമിലെത്തിയ തനിക്ക് ടിഷ്യൂ പേപ്പറിൽ ഫോൺ നമ്പർ കുറിച്ചു തന്നു. അതിൽ സന്ദേശം അയക്കാൻ ആവശ്യപ്പെട്ടുവെന്നും യുവാവ് പറഞ്ഞു. ബെംഗളൂരു താജ് ഹോട്ടലിൽ രണ്ട് ദിവസത്തിന് ശേഷം എത്താൻ ആവശ്യപ്പെട്ടു.

രാത്രി 10 മണിയോടെ ഹോട്ടലിൽ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താൻ സംവിധായകൻ നി‍ർദ്ദേശിച്ചു. മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു. പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നും യുവാവ് ആരോപിച്ചിരുന്നു. പിന്നീട് അവസരം കിട്ടാതായതോടെ താൻ മാനസികമായി തളർന്നെന്നും മലയാളത്തിലെ ഒരു പ്രശസ്ത നടിയോട് പരാതി പറഞ്ഞെങ്കിലും അവർ കാര്യമായെടുത്തില്ലെന്നും യുവാവ് പറഞ്ഞിരുന്നു.

Leave a Reply