Spread the love
ഡിസംബര്‍ ഒന്ന്: ലോക എയ്ഡ്സ് ദിനം

മനുഷ്യരാശി കണ്ട ഏറ്റവും മാരകമായ രോഗത്തോടുള്ള ചെറുത്തു നില്‍പ്പിന് ശക്തി കൂട്ടാനായാണ് എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നിന് എയ്ഡ് ദിനം ആചരിക്കുന്നത്. എയ്ഡ്‌സ് പകരുന്ന വഴികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ചികിത്സ എന്നിവയെക്കുറിച്ചു രാജ്യാന്തര തലത്തില്‍ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുക, എയ്ഡ്‌സിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യാന്തര സഹകരണം ഉറപ്പു വരുത്തുക എന്നിവയൊക്കെയാണു എയ്ഡ്‌സ് ദിനാചരണ ലക്ഷ്യം. അസമത്വങ്ങള്‍ അവസാനിപ്പിക്കാം, എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിനാചരണ സന്ദേശം.

ലോകാരോഗ്യ സംഘടനയുടെ (WHO) അഭിപ്രായത്തിൽ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമായി എച്ച്ഐവി നിലനിൽക്കുന്നു. കഴിഞ്ഞ ദശകങ്ങളിൽ ലോകം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, 2020-ലെ പ്രധാനപ്പെട്ട ആഗോള ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്ന് WHO പറയുന്നു.

എച്ച്‌ഐവി അവബോധ പരിപാടികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അന്നേദിവസം ഒരു ചുവന്ന റിബണ്‍ ധരിക്കാറുണ്ട്. എച്ച്‌ഐവി പോസിറ്റീവ് ആയ ആളുകളോട് തികഞ്ഞ വേര്‍തിരിവ് കാണിച്ചിരുന്ന കാലത്ത് 1991 ല്‍ ന്യൂയോര്‍ക്കിലാണ് ‘റെഡ് റിബണ്‍ ‘ എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ അടയാളമായി മാറിയത്. പന്ത്രണ്ടോളം കലാകാരന്‍മാരുടെ ആശയമായിരുന്നു ഇത്.

2025 -ഓടുകൂടി എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുകയാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. എച്ച്.ഐ.വി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയും ഇതിനകം എച്ച്.ഐ.വി. അണുബാധിതരായ എല്ലാവരേയും പരിശോധനയിലൂടെ കണ്ടെത്തി അവര്‍ക്ക് മതിയായ ചികിത്സയും പരിചരണവും നല്‍കുന്നതിലൂടെയും ഈയൊരു ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply