Spread the love

നടൻ ജയം രവി കഴിഞ്ഞ ദിവസമാണ് വാർത്താക്കുറിപ്പിലൂടെ ഭാര്യ ആരതിയുമായി 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരതി.

വിവാഹ മോചനം സംബന്ധിച്ച ജയം രവിയുടെ പരസ്യപ്രഖ്യാപനം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ ആരതി പറഞ്ഞു. “എൻ്റെ അറിവോ സമ്മതമോ ഇല്ലാതെ നടത്തിയ ഞങ്ങളുടെ വിവാഹ മോചനം പ്രഖ്യാപനം ഏറെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. ഇത്തരമൊരു സുപ്രധാന തീരുമാനം അര്‍ഹിക്കുന്ന ബഹുമാനത്തോടെയും സ്വകാര്യതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്നു.

കുറച്ചുകാലമായി എന്റെ ഭർത്താവുമായി എല്ലാം തുറന്നു സംസാരിക്കാൻ ഞാൻ പലതവണ ശ്രമിച്ചിട്ടുണ്ട്. പക്ഷെ അവസരം നിഷേധിക്കപ്പെട്ടു. കുട്ടികളെയും ഈ തീരുമാനം ഞെട്ടിച്ചു. ഇതു തികച്ചും ഏകപക്ഷിയ തീരുമാനമാണ്. ഒരിക്കലും ഞങ്ങളുടെ കുടുംബത്തിനു ഗുണം ചെയ്യില്ല.

ജയം രവിയുടെ തീരുമാനം വേദനിപ്പിച്ചെങ്കിലും പരസ്യമായി അഭിപ്രായം പറയുന്നതിൽ നിന്ന് വിട്ടുനിൽക്കാനാണ് ഞാൻ ഇതുവരെ ശ്രമിച്ചത്. പക്ഷേ, എന്നെ അനാവശ്യമായി കുറ്റപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് സഹിക്കാൻ പ്രയാസമാണ്. ഒരു അമ്മയെന്ന നിലയിൽ, എൻ്റെ പ്രഥമ പരിഗണന എപ്പോഴും എൻ്റെ കുട്ടികളിലാണ്. അതുകൊണ്ടു തന്നെ ഇത്തരം സംഭവങ്ങൾ കുട്ടികളെ ബാധിക്കുന്നതിനാൽ എനിക്ക് മാറിനില്‍ക്കാന്‍ ആവില്ല.

കുട്ടികളുടെ കാര്യങ്ങളിലും, ഈ ദുഷ്കരമായ സാഹചര്യത്തിൽ അവർക്കുവേണ്ട പിന്തുണ നൽകുന്നതിലുമാണ് എന്റെ ശ്രദ്ധേ. ഞങ്ങൾക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് കാലക്രമേണ എല്ലാവർക്കും മനസിലാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രകാലം എനിക്ക് പിന്തുണ നൽകിയ ആരാധകർക്കും മാധ്യമങ്ങൾക്കും നന്ദി. നിങ്ങളുടെ സ്നേഹമാണ് എന്റെ ശക്തി,” ആരതി പറഞ്ഞു.

Leave a Reply