Spread the love

സംസ്ഥാനത്ത്‌ ഡെങ്കിപ്പനി മരണനിരക്ക് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നു. ഡെങ്കിപ്പനി കൂടുതൽ ബാധിച്ച 2017-ൽ പോലും 37 മരണമാണ് റിപ്പോർട്ട്‌ ചെയ്തത്. 19,994 പേർക്ക് അന്ന് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഈ വർഷം 36 പേർ ഇതിനകം മരിച്ചു. ഡെങ്കിലക്ഷണങ്ങളോടെ മരിച്ചവർ വേറെയുമുണ്ട്. 3084 ഡെങ്കിപ്പനി കേസുകളാണ് ഈ വർഷം ഇതുവരെ സ്ഥിരീകരിച്ചത്. രോഗം തീവ്രമാകുന്നവരിൽ അസാധാരണ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതായും ഡോക്ടർമാർ പറയുന്നു.

ശക്തമായ പനി, തലവേദന, കണ്ണിനുപിറകിൽ വേദന, പേശിവേദന, ചർമത്തിൽ പാടുകൾ എന്നിവയാണ് ഡെങ്കിപ്പനി വന്നവരിൽ സാധാരണ കാണുന്ന ലക്ഷണങ്ങൾ. എന്നാൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരം ലക്ഷണങ്ങൾ ചില രോഗികളിൽ പ്രത്യക്ഷപ്പെടുന്നുണ്ടിപ്പോൾ. ‘മുതിർന്നവരിൽ മസ്തിഷ്കജ്വരത്തിന് സമാനവും കുട്ടികളിൽ അപസ്മാര സമാനവുമായ ലക്ഷണങ്ങൾ കാണുന്നുണ്ട്. . കരളിനെ ബാധിച്ച് എൻസൈം അളവുകൾ മാറൽ, വൃക്കകളുടെ പ്രവർത്തനം താളംതെറ്റൽ, ശ്വാസംമുട്ടൽ, ചർമരോഗങ്ങൾ, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ചില രോഗികളിൽ കാണുന്നതായി’- ആലപ്പുഴ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബി. പദ്മകുമാർ പറയുന്നു.’

ഡെങ്കിപ്പനി ഉപവിഭാഗം ഒന്നും രണ്ടുമാണ് സാധാരണ ഇവിടെ കണ്ടുവന്നിരുന്നത്. ഇപ്പോൾ ഉപവിഭാഗം മൂന്ന്, നാല് എന്നിവയുടെ സാന്നിധ്യം സൂചിപ്പിക്കപ്പെടുന്നുണ്ട്. വിവിധ ജനുസ്സിൽപ്പെട്ട വൈറസുകളുടെ രോഗാണുബാധമൂലമാകാം ഇത്തരം അസാധാരണ ലക്ഷണങ്ങൾ. ഡെങ്കിപ്പനിയൊടൊപ്പം എച്ച്1 എൻ1, എച്ച്3 എൻ2 തുടങ്ങി മറ്റെന്തെങ്കിലും പനി വന്നാലും സാധാരണമല്ലാത്ത ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം-ഡോ. ബി. പദ്മകുമാർ പറയുന്നു.

ഡെങ്കി വൈറസ് 1, 2, 3, 4 എന്നിങ്ങനെ നാല്‌ സീറോടൈപ്പിൽപ്പെട്ടതുണ്ട്. ഒരു ഉപവിഭാഗംമൂലം ഉണ്ടാകുന്ന രോഗബാധ ആ സീറോടൈപ്പിന് എതിരേ ആജീവനാന്ത പ്രതിരോധശക്തി ഉണ്ടാക്കും. എന്നാൽ ഇത് മറ്റു സീറോടൈപ്പുകൾക്കെതിരേ സംരക്ഷണം നൽകില്ല. മറിച്ച് പ്രതിരോധവ്യവസ്ഥ പ്രശ്നത്തിലാവുകയും ചെയ്യുന്നു. അതിനാൽ നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസ്സിൽപ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോൾ തീവ്രമായ പ്രതിപ്രവർത്തനം സംഭവിച്ച് രോഗം സങ്കീർണമാവുന്നു.

Leave a Reply