Spread the love

തൃശ്ശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബി.ജെ.പിയുടേതാണെന്ന് ആർ.എസ്.എസ്. പ്രവർത്തകൻ ധർമരാജന്റെ മൊഴി. ബി.ജെ.പിക്ക് വേണ്ടിയാണ് പണം കൊണ്ടുവന്നതെന്നാണ് ധർമരാജൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. രണ്ട് തവണയായി നടന്ന ചോദ്യംചെയ്യലിലും ഇതേ മൊഴി ധർമരാജൻ ആവർത്തിച്ചതായാണ് പോലീസ് സംഘം പറയുന്നത്. ഇതോടെ കുഴൽപ്പണ കേസിൽ ബി.ജെ.പിക്ക് ബന്ധമില്ലെന്ന അവകാശവാദവും പൊളിയുകയാണ്.

കോഴിക്കോട് സ്വദേശിയായ ധർമരാജനെ ചില ബി.ജെ.പി. നേതാക്കൾ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. എന്നാൽ, നേതാക്കളെ ചോദ്യം ചെയ്തപ്പോൾ തിരഞ്ഞെടുപ്പ് സാമഗ്രഹികളുടെ വിതരണവുമായി ബന്ധപ്പെട്ടാണ് ധർമരാജനുമായി സംസാരിച്ചതെന്നാണ് മൊഴി നൽകിയത്. പോലീസ് അന്വേഷണത്തിൽ ധർമരാജന് ബി.ജെ.പിയിൽ യാതൊരു പദവിയും ഇല്ലെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന് തിരഞ്ഞെടുപ്പിന്റെ ചുമതലകളും ഉണ്ടായിരുന്നില്ല. തുടർന്നാണ് കഴിഞ്ഞ ദിവസവും ധർമരാജനെ ചോദ്യം ചെയ്തത്. ഈ ചോദ്യം ചെയ്യലിലും പണം ബി.ജെ.പിക്ക് വേണ്ടി കൊണ്ടുവന്നു എന്നാണ് ഇദ്ദേഹം മൊഴി നൽകിയത്.

കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി. തൃശ്ശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീശിനെ കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. ധർമരാജനെ തനിക്കറിയില്ലെന്നും ഇതുവരെ നേരിട്ട് സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ മൊഴി. നേതാക്കൾ പറഞ്ഞതനുസരിച്ചാണ് ഇവർക്ക് തൃശ്ശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് നൽകിയതെന്നും സതീശ് പോലീസിനോട് പറഞ്ഞിരുന്നു.

അതിനിടെ, കവർച്ച ചെയ്ത പണം കണ്ടെത്താൻ ചൊവ്വാഴ്ചയും പോലീസ് സംഘം പ്രതികളുടെ വീടുകളിൽ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നെങ്കിലും പണമൊന്നും കണ്ടെത്തിയിരുന്നില്ല. ഇതുവരെ 1.28 കോടി രൂപയാണ് പ്രതികളിൽനിന്ന് പോലീസ് കണ്ടെടുത്തത്. കവർച്ചാക്കേസിൽ ഇതുവരെ 19 പേരാണ് അറസ്റ്റിലായിട്ടുള്ളത്.

Leave a Reply