Spread the love

പതിനെട്ടുകോടിയുടെ കാരുണ്യത്തിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച ഇമ്രാൻ യാത്രയായി

അങ്ങാടിപ്പുറം: 18 കോടിയുടെ മരുന്നിന് കാത്തുനിൽക്കാതെ കുഞ്ഞു ഇമ്രാൻ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ചൊവ്വാഴ്ച രാത്രി 11.30-ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങി. ചികിത്സയ്ക്കായി ലോകംമുഴുവൻ കൈകോർത്ത് പതിനാറരകോടിരൂപ സമാഹരിച്ചത് അറിയാതെയാണ് മടക്കം. അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമായി പറയുന്നത്.

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് മൂന്നരമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വെന്റിലേറ്ററിലായിരുന്നു വലമ്പൂർ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്നിയുടേയും മകനായ ആറ്മാസം പ്രായമുള്ള മുഹമ്മദ് ഇമ്രാൻ. പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇമ്രാനെയുംകൊണ്ട് മാതാപിതാക്കൾ ആശുപത്രികളിലൂടെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള യാത്ര തുടങ്ങി. പെരിന്തൽമണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയത്.

18 കോടി വിലപിടിപ്പുള്ള ഒറ്റ ഡോസ് മരുന്ന് വിദേശത്തുനിന്ന് ഇറക്കുമതിചെയ്യണം. ഇതിനായി മങ്കട നിയോജകമണ്ഡലം എം.എൽ.എ. മഞ്ഞളാംകുഴി അലി ചെയർമാനായി ഇമ്രാൻ ചികിത്സാസഹായസമിതി രൂപവ്തകരിച്ചിരുന്നു. ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധസംഘടനകളും ക്ലബ്ബുകളും തൊഴിലാളികളും ഡ്രൈവർമാരുമടക്കം ലോക മലയാളികൾ കൈകോർത്ത് സമൂഹസമാഹരണം വഴി ഇമ്രാന്റെ ചികിത്സയ്ക്ക് ഇതിനകം പതിനാറരക്കോടി രൂപ സമാഹരിച്ചിരുന്നു. ബാക്കി ഒന്നരക്കോടികൂടി ലഭ്യമാകുമെന്ന് പ്രതീക്ഷയിലായിരുന്നു ഇമ്രാന്റെ കുടുംബവും ചികിത്സാ സമിതിയും.

Leave a Reply