Spread the love
വിശ്വാസ വോട്ടെടുപ്പിന് കാത്തിരുന്നില്ല ; ഉദ്ധവ് താക്കറെ രാജിവെച്ചു

മുംബൈ: ഒരാഴ്ചയിലേറെയായി നീണ്ടുനിന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജിയോടെ പരിസമാപ്തി. ഇന്ന് (വ്യാഴാഴ്ച) നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനിൽക്കാതെയാണ് താക്കറെ രാജിവെച്ചത്.

വ്യാഴാഴ്ചത്തെ വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാൻ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ രാജി പ്രഖ്യാപനം. കോടതിവിധി മാനിക്കുന്നുവെന്നും തങ്ങൾ ജനാധിപത്യം പിന്തുടരുമെന്നും താക്കറെ പറഞ്ഞു.

തനിക്ക് പിന്തുണ നൽകിയതിൽ എൻസിപി അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്കും മറ്റു സംസ്ഥാന നേതാക്കൾക്കും തന്നെ പിന്തുണച്ച സേനാ എംഎൽഎമാർക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഭൂരിപക്ഷം എംഎൽഎമാരും വിമതനീക്കം നടത്തിയതോടെയാണ് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാർ താഴെ വീണത്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേനയുടെ നേതൃത്വത്തിൽ എൻസിപിയും കോൺഗ്രസും ചേർന്ന് മഹാവികാസ് അഘാഡി സർക്കാരിന് രൂപം കൊടുത്തത്. രണ്ടര വർഷത്തോളം നീണ്ട ഭരണത്തിനൊടുവിലാണ് സഖ്യസർക്കാർ രാജിവെച്ചത്.

എംഎൽഎസി തിരഞ്ഞെടുപ്പിന് പിന്നാലെ കഴിഞ്ഞ ആഴ്ചയാണ് ഒരു വിഭാഗം ശിവസേന എംഎൽഎമാരുമായി ഷിന്ദേ ഗുജറാത്തിലെ സൂറത്തിലേക്ക് കടന്നത്. തുടർന്ന് അവിടെ നിന്ന് ഗുവാഹാട്ടിയിലേക്ക് കടന്ന് എംഎൽഎമാരുമായി ആഡംബര ഹോട്ടലിൽ തമ്പടിച്ചിരുന്നു. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പിന് ഗവർണർ നിർദേശം നൽകിയതിന് പിന്നാലെ വിമതർ ഇന്ന് വൈകീട്ടോടെ ഗോവയിലേക്ക് തിരിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്നോടിയായി വ്യാഴാഴ്ച മുംബൈയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി.

സുപ്രീംകോടതി വിധിക്ക് തൊട്ടുമുമ്പായി മന്ത്രിസഭാ യോഗം വിളിച്ച് ഉദ്ധവ് നിർണായക തീരുമാനങ്ങളെടുത്തിരുന്നു. മഹാരാഷ്ട്രയിലെ രണ്ട് നഗരങ്ങളുടെ പേര് മാറ്റുന്നതിന് അംഗീകാരം നൽകി. ഔറഗാംബാദിന്റെ പേര് സംഭാജിനഗർ എന്നും ഉസ്മാനാബാദിന്റെ പേര് ധാരാശിവ് എന്നുമാണ് പേര് മാറ്റിയത്. നവി മുംബൈയിലെ പുതിയ വിമാനത്താവളത്തിന് ഡി.ബി. പാട്ടീലിന്റെ പേര് നൽകാനും മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

Leave a Reply