Spread the love
മീറ്ററിലെ കിലോമീറ്റര്‍ കണ്ട് വാഹനം വാങ്ങരുത്; ചെറിയ വിദ്യയില്‍ ലക്ഷം കിലോമീറ്റര്‍ ആയിരമാകും

സെക്കൻഹാൻഡ് കാറുകൾ വാങ്ങുന്നവർ സൂക്ഷിക്കുക..! മീറ്ററിൽ ഓടിയ ദൂരം നോക്കി വാഹനം വാങ്ങിയാൽ ചിലപ്പോൾ പണികിട്ടും. ഓടിത്തളർന്ന വാഹനങ്ങൾ മീറ്ററിൽ കൃത്രിമംനടത്തി അധികം ഓടാത്തവയാക്കി വിൽക്കുന്ന സംഘങ്ങൾ സജീവം. വാഹന പരിശോധനയ്ക്കിടെ മോട്ടോർവാഹന എൻഫോഴ്സ്മെന്റിനു ലഭിച്ച വിവരങ്ങളനുസരിച്ച് കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നായി നൂറുകണക്കിന് വാഹനങ്ങളാണ് ഏജന്റുമാർ കേരളത്തിലേക്കു കടത്തിയത്.

സെക്കൻഡ് ഹാൻഡ് കാറുകളുടെ വില്പന കൂടുതൽ നടക്കുന്ന മലപ്പുറം ജില്ലയിലേക്കാണ് ഇവയിലേറെയും വന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ കോട്ടയ്ക്കലിൽ നിന്നുമാത്രം ഇത്തരത്തിലുള്ള പതിനഞ്ചിലേറെ കാറുകൾ പിടികൂടിയതായി ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് എം.വി.ഐ. പി.കെ. മുഹമ്മദ് ഷെഫീഖ് പറഞ്ഞു. ഇത്തരം വാഹനങ്ങൾക്കെതിരേ കർശന നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം, കർണാടകം, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഏതെങ്കിലും കമ്പനികളുടെ പേരിൽ രജിസ്റ്റർചെയ്ത വാഹനങ്ങളുടെ ഉടമകളെ കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനുമതിപത്രം (എൻ.ഒ.സി.) ഇല്ലാതെ വരുന്ന കാറുകൾ സംസ്ഥാന അതിർത്തിയിലെത്തുമ്പോൾ സ്വകാര്യവാഹനത്തിന്റെ നിറത്തിൽ നമ്പർപ്ലേറ്റ് വെക്കും. അങ്ങനെ പരിശോധനയില്ലാതെ രക്ഷപ്പെടും. വാഹനങ്ങൾ വാടകയ്ക്കു കൊടുക്കുന്ന സ്ഥാപനങ്ങളിൽ കുറഞ്ഞ കാലംകൊണ്ട് ഏറെ കിലോമീറ്ററുകൾ ഓടിയ വാഹനങ്ങളാകും ഇവ. പെട്ടെന്ന് വിറ്റൊഴിവാക്കിയില്ലെങ്കിൽ ഈ വാഹനങ്ങളിൽ കൂടുതൽ പണിവരും.

ഇക്കാര്യം മറച്ചുവെച്ച് മീറ്ററിൽ കൃത്രിമം കാണിച്ച് ഇവിടെ വിൽക്കുകയാണ് ഏജന്റുമാർ ചെയ്യുന്നത്. വാഹനത്തിന്റെ വർഷം അധികമായിട്ടില്ലെന്നു കാണുമ്പോൾ വാങ്ങുന്നവർ മീറ്ററിലെ കിലോമീറ്റർ കണ്ട് വിശ്വസിക്കും. ചെറിയ വിലയ്ക്ക് അവിടെനിന്നു വാങ്ങുന്ന കാറുകൾ ഇവിടെ കൂടുതൽ വിലയ്ക്കാണ് വിൽക്കുന്നത്. കുറഞ്ഞ ഇനം മോഡലുകളാണെങ്കിൽത്തന്നെ ഒരുലക്ഷത്തിന് മുകളിൽ ലാഭംകിട്ടും. കൂടിയ മോഡലുകളാണെങ്കിൽ മൂന്നും നാലും ലക്ഷംവരെ ലാഭമുണ്ടാകും.

അനുമതിപത്രമോ വേണ്ടത്ര രേഖകളോ ഇല്ലാതെ ഓടുന്ന ഇത്തരം വാഹനങ്ങൾ റോഡിൽ അപകടങ്ങളുണ്ടാക്കുന്നുമുണ്ട്. കഴിഞ്ഞദിവസം കോട്ടയ്ക്കലിൽ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടയിൽ ഒരു കാർ ഇരുചക്ര വാഹനക്കാരനെ ഇടിച്ചിട്ടുപോയി. അതും ഇത്തരമൊരു കാറായിരുന്നു.

Leave a Reply