Spread the love

തുവ്വൂർ∙ കഴിഞ്ഞ ദിവസം കാണാതായ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിത കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കരുവാരകുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ വീട്ടിൽനിന്ന് കണ്ടെത്തിയത് സുജിതയുടെ മൃതദേഹമാണെന്ന് മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ട് സുജിത് ദാസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റും.കയ്യും കാലും ബന്ധിച്ച് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടിട്ട് 10 ദിവസം പിന്നിട്ടതിനാൽ മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്ത വിഷ്ണുവും സഹോദരൻമാരായ വൈശാഖ്, വിവേക് എന്നിവരും ഇവരുടെ സുഹൃത്ത് ഷഹദും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് എസ്പി അറിയിച്ചു. വിഷ്ണുവിന്റെ പിതാവിനും കൊലപാതകത്തേക്കുറിച്ച് അറിവുണ്ടായിരുന്നു. ആഭരണങ്ങൾ കവരാനാണ് ഇവർ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, മറ്റു കാരണങ്ങളുണ്ടോയെന്ന് വിശദമായ അന്വേഷണത്തിനു ശേഷമേ പറയാനാകൂ എന്നും എസ്പി വ്യക്തമാക്കി.വിഷ്ണുവിന്റെ ഇളയ സഹോദരനെതിരെ പാണ്ടിക്കാട് പൊലീസ് സ്റ്റേഷനിൽ ഒരു പോക്സോ കേസുണ്ടെന്ന് എസ്പി അറിയിച്ചു. മറ്റു ഗുരുതരമായ കേസുകൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അതേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എസ്പി പറഞ്ഞു.

പിടിക്കപ്പെടില്ലെന്ന ചിന്ത വിഷ്ണുവിന് ഉണ്ടായിരുന്നുവെന്നും എസ്പി പറഞ്ഞു. അയാൾ തന്നെയാണ് എല്ലായിടത്തും സുജിതയെ കാണാനില്ലെന്ന കാര്യം പ്രചരിപ്പിച്ചത്. രണ്ടു ദിവസത്തിനുള്ളിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്താനുള്ള തയാറെടുപ്പിലായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സമൂഹമാധ്യമങ്ങളിലും ഇതേക്കുറിച്ച് വലിയ പ്രചാരണം നടത്തിയിരുന്നു. ദൃശ്യം സിനിമ മാതൃകയിൽ കൊലപാതകം ഒളിപ്പിക്കാനാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ബാത്റൂം നിർമിക്കാൻ നീക്കം നടത്തിയതെന്നും എസ്പി വിശദീകരിച്ചു.സുജിതയുടെ മരണത്തെക്കുറച്ച് എസ്പിയുടെ വാക്കുകൾ:

സുജിതയും വിഷ്ണുവും ഒരേ കെട്ടിടത്തിൽ ജോലി ചെയ്തിരുന്നവരാണ്. ഇരുവരും തമ്മിൽ വ്യക്തിപരമായ പരിചയവുമുണ്ടായിരുന്നു. സുജിതയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ, രണ്ടു ദിവസമായി വിഷ്ണുവിനെ നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിന്റെ വിശദാംശങ്ങൾ ലഭിച്ചത്. പ്രതിയായ വിഷ്ണുവും സഹോദരന്‍മാരും ഇവരുടെ പിതാവും സുഹൃത്തും കൊലപാതകത്തിൽ പങ്കാളികളാണ്.

കൊല്ലപ്പെട്ട സുജിത, അവരെ കാണാതായെന്നു പറയുന്ന 11–ാം തീയതി രാവിലെ ജോലിക്കായി ഓഫിസിൽ പോയിരുന്നു. അവിടെനിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകുന്നുവെന്നു പറഞ്ഞാണ് ഇറങ്ങിയത്. അവിടെനിന്ന് സുജിത വിഷ്ണുവിന്റെ വീട്ടിലാണ് എത്തിയത്. അവിടേക്ക് നേരിട്ടു വരാനുണ്ടായ കാരണം പരിശോധിക്കുന്നുണ്ട്. അത് എങ്ങനെയാണ് എത്തിയതെന്നും പരിശോധിക്കുന്നു.

സുജിത വരുന്ന കാര്യം പ്രതികൾക്ക് അറിയാമായിരുന്നു. അവർ പുറത്തു കാത്തുനിൽക്കുകയായിരുന്നു. വീട്ടിലെത്തിയ സുജിത വിഷ്ണുവുമായി സംസാരിക്കുന്നതിനിടെ പ്രതികൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. തുടർന്ന് അവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധംകെട്ടു വീണ സുജിതയുടെ കഴുത്തിൽ കയറിട്ട് ജനലിലൂടെ വലിച്ചിട്ടുണ്ട്. അങ്ങനെയാണ് കൊലപാതകം നടത്തിയതെന്നാണ് മനസ്സിലാക്കുന്നത്. തുടർന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം ആഭരണങ്ങൾ കൊണ്ടുപോയി വിറ്റു. അവിടെനിന്നു കിട്ടിയ പണം എല്ലാവരും വീതിച്ചെടുത്തു.

അന്നു രാത്രി വീടിന്റെ പിന്നിൽ വേസ്റ്റ് ഇടുന്ന കുഴി വലുതാക്കി അതിൽ മൃതദേഹം ഇട്ടശേഷം മണ്ണിട്ടു മൂടി. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഒരു ബാത്റൂം പണിയാൻ പ്രതികൾ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഹോളോബ്രിക്സും എംസാൻഡും മെറ്റലും മൃതദേഹം കുഴിച്ചിട്ടതിന്റെ മുകളിൽ കൊണ്ടുവന്നിട്ടു.

കൊലപാതകത്തിന്റെ ഉദ്ദേശ്യം എന്താണെന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണം. സ്വർണാഭരണങ്ങൾ കവരാനാണ് എന്നാണ് പ്രാഥമികമായി മനസിലാകുന്നത്. കൊലപാതകത്തിനു പിന്നിൽ മറ്റു കാരണങ്ങളുണ്ടോയെന്ന് പോസ്റ്റ്മോർട്ടത്തിനും വിശദമായ അന്വേഷണത്തിനും ശേഷം മാത്രമേ പറയാനാകൂ. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇതെന്നാണ് ഇപ്പോൾ മനസിലാകുന്നത്.

Leave a Reply