
ഇലക്ട്രോണിക് മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി 30 ഇ-ഓട്ടോറിക്ഷകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ഇവയില്‍ ലക്ഷക്കണക്കിന് രൂപയുടെ വാഹനങ്ങളാണ് ജില്ലയുടെ വിവിധയിടങ്ങളില്‍ ചലനമറ്റ് കിടക്കുന്നത്. കൃത്യമായ ആസൂത്രണങ്ങളില്ലാതെ പേരിന് നടപ്പിലാക്കിയ പദ്ധതിയെന്ന് തോന്നിപ്പിക്കും വിധമാണ് ഇ-മൊബിലിറ്റി പദ്ധതിയുടെ പ്രവർത്തനം. ഒറ്റ ചാര്‍ജില്‍ 80 കിലോ മീറ്റര്‍ ഓടുന്ന, ഒരേ സമയം നാല് പേര്‍ക്ക് യാത്ര ചെയ്യാവുന്ന ഓട്ടോറിക്ഷകളാണ് ഗാന്ധി പാര്‍ക്കില്‍ ആരും തിരിഞ്ഞുനോക്കാന്‍ പോലുമില്ലാതെ കിടക്കുന്നതു. ഒഴിഞ്ഞ ബിയര്‍ കുപ്പികളും സിഗരറ്റ് കുറ്റികളും തീപ്പെട്ടിയും കരിയിലയും കാക്കയുടെ കാഷ്ഠവുമൊക്കെയാണ് ഇപ്പോള്‍ ഇ-ഓട്ടോറിക്ഷകളിലുള്ളത്. യാതൊരു പ്രയോജനവുമില്ലാത്ത വണ്ടികളാണ് നല്‍കിയതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഓട്ടോറിക്ഷ മറിഞ്ഞ് കൈയ്ക്കും കാലിനും പരിക്കേറ്റവര്‍ ഞെട്ടലിലാണ്. യാത്രാ സുഖം ലവലേശമില്ലാത്ത വാഹനങ്ങളാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ലഭിച്ചതെന്ന പരാതിയും ഉയരുന്നു. ബാറ്ററിയ്ക്ക് തകരാര്‍, റോഡിലെ ചെറിയ ചെരിവ് പോലും വണ്ടി മറിയാന്‍ കാരണമാകുന്ന അവസ്ഥ തുടങ്ങി ഒട്ടേറെ പരാതികളാണ് ഉപഭോക്താക്കള്‍ ഉന്നയിക്കുന്നത്. ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മതിയായ ഇടപെടല്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം.







