Spread the love

ന്യൂഡൽഹി∙ രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പു കടപ്പത്ര പദ്ധതി (ഇലക്ടറല്‍ ബോണ്ട്) കേസിൽ കേന്ദ്രസർക്കാരിന് കനത്ത തിരിച്ചടി. ഇലക്ടറൽ ബോണ്ടുകൾ റദ്ദാക്കണമെന്ന് സുപ്രീം കോടതി തീരുമാനിച്ചു. പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണ് ഇലക്ടറൽ ബോണ്ടുകളെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതിയുടെ വിധി. ഇലക്ടറൽ ബോണ്ട് സംഭാവന നല്‍കുന്നവരുടെ പേര് രഹസ്യമായി വയ്ക്കുന്നത് വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിന്റെയും ലംഘനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര തുടങ്ങിയവയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.

എസ്ബിഐ പുറപ്പെടുവിക്കുന്ന ഇലക്ടറൽ ബോണ്ടുകൾ, വാങ്ങുന്നവരുടെ വിവരങ്ങളൊന്നും പുറത്തു വിടാതെ രാഷ്ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കുന്ന സംവിധാനമാണിത്. രാഷ്ട്രീയ പാർട്ടികളുടെ ധനസമാഹരണത്തിന് ഏറ്റവും സുതാര്യമായ മാർഗമാണ് ഇലക്ടറൽ ബോണ്ട് പദ്ധതിയെന്നു വാദിക്കുന്ന കേന്ദ്ര സർക്കാരിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതി വിധി. രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ടിലൂടെ ഇതുവരെ കിട്ടിയ സംഭാവനകളുടെ വിശദാംശങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷനു നൽകാൻ എസ്ബിഐ‌യ്ക്ക് കോടതി നിർദ്ദേശം നൽകി. അടുത്ത മാസം 31ന് അകം ഈ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ തിരഞ്ഞെടുപ്പു കമ്മിഷനോടും സുപ്രീം കോടതി നിർദ്ദേശിച്ചു. ഇലക്ടറൽ ബോണ്ടുകൾ നിർത്തിവയ്ക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.

ജനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികള്‍ക്കു ലഭിക്കുന്ന സംഭാവനകളെക്കുറിച്ച് അറിയാനുള്ള അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കള്ളപ്പണം തടയുന്നതിന് ഇലക്ടറൽ ബോണ്ടുകൾക്കു പുറമേ മറ്റു മാർഗങ്ങളും ഉണ്ട്. കള്ളപ്പണം തടയാൻ എന്ന പേരിൽ വിവരാവകാശം തടസപ്പെടുത്താൻ കഴിയില്ല. സംഭാവന നൽകുന്നവർക്ക് സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ സ്വാധീനം ഉണ്ടാകും എന്നും കോടതി നിരീക്ഷിച്ചു. കള്ളപ്പണം നിയന്ത്രിക്കാനുള്ള ഏക മാർഗം ഇലക്ടറല്‍ ബോണ്ടല്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇലക്ടറൽ ബോണ്ടുകളുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇലക്ടറൽ ബോണ്ടുകൾ ഉപയോഗിച്ചു രാഷ്ട്രീയ പാർട്ടികൾ പണം സ്വീകരിക്കുന്നതിനെതിരെ സിപിഎം, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. ഇലക്ടറൽ ബോണ്ടുകളുടെ രഹസ്യ സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നതായി പരാതിക്കാർ ചൂണ്ടിക്കാട്ടി.

2023 നവംബർ 2നു കേസ് പരിഗണിച്ച ബെഞ്ച് മൂന്നു ദിവസം നീണ്ട ഹിയറിങ്ങിനു ശേഷം വിധി പറയുന്നത് മാറ്റിവച്ചിരുന്നു. മാത്രമല്ല, വിധി പറയുന്നതിനു മുൻപ് 2023 സെപ്റ്റംബർ 30 വരെ ഇലക്ടറൽ ബോണ്ട് വഴി വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ ഹാജരാക്കണമെന്നും കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം കൊടുത്തിരുന്നു. അതേസമയം, സംഭാവനയുമായി ബന്ധപ്പെട്ടു കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും നേരത്തേ കോടതിയിൽ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചിരുന്നു. സംഭാവന നൽകുന്നവരുടെ സ്വകാര്യത മാനിക്കണമെന്നു കേന്ദ്രം വാദിച്ചു. എന്നാൽ സുതാര്യത ഉറപ്പുവരുത്താൻ പേരുകൾ വെളിപ്പെടുത്തണമെന്ന നിലപാടായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷനുണ്ടായിരുന്നത്.

2018 ജനുവരി 2 മുതലാണ് ഇലക്ടറൽ ബോണ്ടിലൂടെ സംഭാവന സ്വീകരിക്കാമെന്നു കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കോ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാം. വ്യക്തികൾക്ക് ഒറ്റയ്‌ക്കോ സംഘമായോ വാങ്ങാനുംകഴിയും.

∙ എന്താണ് ഇലക്ടറൽ ബോണ്ട്

രാഷ്‌ട്രീയ പാർട്ടികൾക്കു സംഭാവന ലഭ്യമാക്കുന്നത് സുതാര്യമാക്കാൻ കഴിഞ്ഞ 2018ലെ പൊതു ബജറ്റിലാണ് കടപ്പത്ര പദ്ധതി (ഇലക്‌ടറൽ ബോണ്ട്) കേന്ദ്ര സർക്കാർ കൊണ്ടുവന്നത്.

വ്യവസ്‌ഥകൾ

∙ പലിശയില്ലാത്ത കടപ്പത്രം ഇന്ത്യൻ പൗരൻമാർക്കും ഇന്ത്യൻ കമ്പനികൾക്കും വാങ്ങാം.
∙ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിശ്‌ചിത ശാഖകളാണു നൽകുക.
∙ 1000, 10,000, 1,00,000 , 10,00,000, 1,00,00,000 എന്നിങ്ങനെ എത്ര രൂപയ്‌ക്കു വേണമെങ്കിലും വാങ്ങാം.
∙ ഇടപാടുകാരന്റെ വിശദാംശങ്ങൾ (കെവൈസി) സംബന്ധിച്ച വ്യവസ്‌ഥ പാലിക്കുന്നവർക്ക്, ബാങ്ക് അക്കൗണ്ടിൽനിന്നു പണം കൊടുത്തു വാങ്ങാം.
∙ വാങ്ങുന്നയാളുടെ പേരു കടപ്പത്രത്തിൽ രേഖപ്പെടുത്തില്ല.
∙ മൂല്യം 15 ദിവസത്തേക്കു മാത്രം.
∙ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ ഒരു ശതമാനമെങ്കിലും വോട്ടു നേടിയ, റജിസ്‌റ്റർ ചെയ്‌ത രാഷ്‌ട്രീയ പാർട്ടികൾക്കാണ് ഇങ്ങനെ സംഭാവന സ്വീകരിക്കാവുന്നത്.
∙ ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്‌ടോബർ മാസങ്ങളിൽ 10 ദിവസം വീതമാണു ബാങ്ക് കടപ്പത്രം നൽകുക. പൊതുതിരഞ്ഞെടുപ്പിന്റെ വർഷത്തിൽ 30 ദിവസത്തെ അധികസമയം അനുവദിക്കും.
∙ കമ്മിഷനെ മുൻകൂട്ടി അറിയിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ പാർട്ടിക്കു കടപ്പത്രം മാറ്റിയെടുക്കാനാവൂ.
∙ കടപ്പത്രത്തിലൂടെ ലഭിച്ച പണത്തിന്റെ വിശദാംശങ്ങൾ പാർട്ടികൾ തിരഞ്ഞെടുപ്പു കമ്മിഷനു ലഭ്യമാക്കണം.
∙ കടപ്പത്രത്തിൽ പേരില്ലെങ്കിലും, അതു വാങ്ങുന്നവരുടെ ബാലൻസ് ഷീറ്റിൽ വിവരങ്ങളുണ്ടാവും. ആര്, ഏതു പാർട്ടിക്കു സംഭാവന നൽകി എന്നതു മാത്രമാവും അറിയാൻ സാധിക്കുക.

Leave a Reply