തന്റെ ലുക്ക് ട്രാൻസ്ഫർമേഷന്റെ പേരിലും കൈകാര്യം ചെയ്ത കഥാപാത്രങ്ങളുടെ പേരിലും വളരെയധികം പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിട്ടുള്ള മിനി സ്ക്രീൻ നായികയാണ് അമൃത നായർ. കുടുംബവിളക്കിലെ ശീതളായി തുടങ്ങി ഇപ്പോൾ ഗീതാഗോവിന്ദത്തിലെ ശ്രദ്ധേയമായ കഥാപാത്രത്തിലൂടെയും സീരിയൽ സജീവമായി തുടരുകയാണ് താരം. നിറത്തിന്റെ പേരിൽ താൻ പല അവസരങ്ങളിൽ നിന്നും വെട്ടിമാറ്റപ്പെട്ടു എന്നും പിന്നീട് നടത്തിയ തന്റെ ബോഡി ട്രാൻസ്ഫർമേഷനെക്കുറിച്ചും എല്ലാം താരം പല കുറി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താൻ കടന്നുവന്ന വഴികളിലെ കഷ്ടപ്പാടുകളെ കുറിച്ചും നേരിട്ട അവഗണനകളെ കുറിച്ചും തുറന്നു പറയുകയാണ് താരം.
മുൻപ് തന്റെ സുഹൃത്തുക്കളിൽ നിന്നുപോലും അവഗണന നേരിട്ടിട്ടുണ്ടെന്നും കാറിൽ സ്ഥലം ഇല്ലെന്നു പറഞ്ഞു തന്നെ അകറ്റിനിർത്തിയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അമൃത പറയുന്നു.’ഒന്ന് ലിഫ്റ്റ് തരുമോ എന്ന് ചോദിച്ചപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ പോലും എന്നെ കൊണ്ടുപോകാതിരുന്നിട്ടുണ്ട്. കാറിൽ നിറയെ ആളാണ്, അത് വഴിയല്ല പോകുന്നത് എന്നൊക്കെ പറയും. ആ വാശിയില്‍ ഞാനൊരു കാറെടുത്തു. കാര്‍ വന്നപ്പോള്‍ ഇല്ലാത്ത ബന്ധങ്ങളൊക്കെ വന്നു. കുറ്റം പറഞ്ഞ ആള്‍ക്കാരൊക്കെ കൂടെക്കൂടാൻ വന്നു’ അമൃത പറയുന്നു.
അഭിനയ ജീവിതം തുടങ്ങുന്ന സമയത്ത് സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു എന്നും എന്നാൽ സീരിയലിലെ കഥാപാത്രങ്ങൾക്ക് വേണ്ട വേഷങ്ങൾക്കും ആഭരണങ്ങൾക്കുമായി വലിയ ചിലവ് ഉണ്ടായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോഴാണ് കൊളാബറേഷൻ പോലുള്ള സൗകര്യങ്ങൾ തുടങ്ങിയതെന്നും അന്ന് സീരിയലിലെ കഥാപാത്രങ്ങൾക്ക് അനുസരിച്ച് വിലകൂടിയ ആഭരണങ്ങളും വേഷങ്ങളും ഉപയോഗിക്കേണ്ട അവസ്ഥയായിരുന്നു എന്നും താരം പറയുന്നു.
‘കഥാപാത്രത്തിന് അനുസരിച്ചുള്ള വസ്ത്രം വേണം. റിച്ച് കഥാപാത്രമാണെങ്കില്‍ വിലകൂടിയ വസ്ത്രം വേണം. ചില സുഹൃത്തുക്കളോട് ഡ്രസ് തരാമോ, ഇട്ടതാണെങ്കിലും മതി എന്നൊക്കെ ഞാൻ ചോദിച്ചിട്ടുണ്ട്. പക്ഷേ, അതും തരാത്തവരുണ്ട്. നമ്മുടെ കയ്യില്‍ കാശുണ്ടെങ്കില്‍ ആളുകള്‍ തരും. ഡ്രസ് മോശമായാലും അവർക്ക് അത് വാങ്ങിത്തരാന്‍ സാധിക്കുമല്ലോ എന്നോർത്ത് കൊടുക്കും. പൈസയ്ക്ക് പൈസ തന്നെ വേണം”, അമൃത കൂട്ടിച്ചേർത്തു.