
വധശ്രമ ഗൂഡാലോചനക്കേസില്‍ ദിലീപിന്റെയും സഹോദരന്‍ ശിവകുമാറിന്റെയും (അനൂപ്) സഹോദരീ ഭര്‍ത്താവ് സൂരജിന്റെയുമടക്കം ഫോണുകളിലെ വാട്‌സാപ്പ് ചാറ്റുകള്‍ ബോധപൂര്‍വ്വം ഡിലീറ്റ് ചെയ്തതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപിന്റെ ഒരു ഫോണില്‍ നിന്നുമാത്രം 12 വ്യത്യസ്ത നമ്പറുകളിലേക്കുള്ള ചാറ്റുകളാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. ജനുവരി 30ന് ഉച്ചക്ക് 1.30നും 2.30നും ഇടയിലാണ് തെളിവുകള്‍ നശിപ്പിക്കപ്പെട്ടത്. ജനുവരി 31ന് ഫോണുകള്‍ കൈമാറാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. നശിപ്പിച്ച ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം ക്രൈംബ്രാഞ്ച് തേടിയിട്ടുണ്ട്. മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ മുംബൈയിലെ ലാബില്‍ വെച്ച് നശിപ്പിച്ചതിന്റെ മിറര്‍ കോപ്പി ക്രൈം ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. മുംബൈ ലാബിൻ്റ ഉടമയെ ചോദ്യം ചെയ്തതും തെളിവു നശിപ്പിക്കാൻ ദിലീപ് നടത്തിയ ശ്രമങ്ങളുമൊക്കെ ചേർത്ത് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.