സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് സംവിധായകൻ സമീര്‍ താഹിറിന്‍റെ ഫ്ലാറ്റിൽ നിന്നാണെന്ന് എക്സൈസ്. സമീര്‍ താഹിറിനെ ചോദ്യം ചെയ്യാൻ ഉടൻ വിളിപ്പിക്കുമെന്നും എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. ഇവര്‍ക്ക് ലഹരി ഉപയോഗിക്കാൻ അവസരമൊരുക്കിയ ഫ്ലാറ്റിന്‍റെ ഉടമയെന്ന നിലയിൽ സമീര്‍ താഹിറിനെ ചോദ്യം ചെയ്യുമെന്നും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടിഎം അജു പറഞ്ഞു.
സിനിമയിലെ എല്ലാവരെയും അടച്ചാക്ഷേപിക്കുന്നില്ല. ഇപ്പോഴത്തെ സംഭവത്തിൽ എക്സൈസ് കേസെടുക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അതിന് സര്‍ക്കാരിന്‍റെയും മന്ത്രിയുടെയും പൂര്‍ണ പിന്തുണയുണ്ട്. ഫ്ലാറ്റിന്‍റെ ഉടമ സമീര്‍ താഹിറാണ്. ലഹരി ഉപയോഗിക്കാൻ ഒരിടം കൊടുത്തിട്ടുണ്ടെങ്കിൽ ചോദ്യം ചെയ്തെ മതിയാകു. അന്വേഷണവുമായി മൂന്നു പേരും സഹകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു.ഫ്ലാറ്റിന്‍റെ ഉടമയും ഖാലിദ് റഹ്മാൻ അടക്കമുള്ളവരുടെ സുഹൃത്തുമായ സമീര്‍ താഹിര്‍ ഏതെങ്കിലും തരത്തിൽ ഇവര്‍ക്ക് സഹായം ചെയ്തുനൽകിയിട്ടുണ്ടോയെന്ന കാര്യമടക്കം എക്സൈസ് പരിശോധിക്കും.
ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സിനിമ സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനാണ് സമീര്‍ താഹിര്‍. ബിഗ് ബി എന്ന സിനിമയുടെ ഛായാഗ്രാഹകനായാണ് സമീര്‍ താഹിര്‍ ശ്രദ്ധിക്കപ്പെടുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന സിനിമയുടെ സംവിധായകനാണ് സമീര്‍ താഹിര്‍.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദും കഞ്ചാവിമായി പിടിയിലായത്. എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവർ കൊച്ചി ഗോശ്രീ പാലത്തിന് സമീപത്തെ ഫ്ലാറ്റിൽ നിന്ന് പുലർച്ചെ രണ്ടുമണിക്ക് പിടിയിലായത്. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം ഫ്ലാറ്റിൽ പരിശോധന നടത്തുകയായിരുന്നു.
കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്‍റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.