Spread the love

ജിദ്ദ: സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 11,000 ലേറെ നിയമ ലംഘകര്‍ പിടിയിലായി. ഈ മാസം ഒന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളില്‍ 6,303 ഇഖാമ നിയമ ലംഘകരും 4,136 നുഴഞ്ഞുകയറ്റക്കാരും 1,171 തൊഴില്‍ നിയമ ലംഘകരും അടക്കം ആകെ 11,610 നിയമ ലംഘകരാണ് പിടിയിലായത്.

ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 619 പേരും അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 119 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസ, യാത്രാ സൗകര്യങ്ങളും നല്‍കിയ 19 പേരും അറസ്റ്റിലായി.

നിലവില്‍ 5,027 വനിതകള്‍ അടക്കം ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 29,399 പേര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 23,381 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. 1,303 പേര്‍ക്ക് മടക്ക യാത്രാ ടിക്കറ്റുകള്‍ ബുക്ക ്‌ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. 7,445 നിയമ ലംഘകരെ ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave a Reply