
തിരുവനന്തപുരം: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ 2021 ലെ എഴുത്തച്ഛന്‍ പുരസ്കാരം നോവലിസ്റ്റും കഥാകൃത്തുമായ പി. വത്സലയ്ക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
1938 ല്‍ കോഴിക്കോട് ജനിച്ച പി. വത്സല ദീര്‍ഘകാലം അധ്യാപികയായി സേവനം അനുഷ്ടിച്ചു. 2010-11 കാലയളവില്‍ കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷയായിരുന്നു. 2019 ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നേടി. അക്കദമിയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിഴലുറങ്ങുന്ന വഴികള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. നെല്ല് എന്ന കൃതി കുങ്കുമം അവാർഡ് മുട്ടത്ത് വര്‍ക്കി അവാര്‍ഡ്, സി.വി. കുഞ്ഞിരാമന്‍ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അധ്യക്ഷനും ഡോ. ഇ. ഇക്ബാല്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, സാംസ്കാരിക പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവരടങ്ങിയ സമിതിയാണ് തിരഞ്ഞെടുത്ത്.