Spread the love

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റിൽ. കൊച്ചിയിൽ നിന്നും മുംബൈയിലേയ്ക്ക് പോകാനെത്തിയ മനോജ് കുമാറാണ് അറസ്റ്റിലായത്. സുരക്ഷാ ജീവനക്കാരൻ്റെ ചോദ്യത്തിന് ബാഗിൽ ബോംബെന്ന് മറുപടി പറഞ്ഞതിനാണ് യാത്രക്കാരനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയിരുന്നു. താൻ തമാശ പറഞ്ഞതാണെന്നാണ് മനോജ് കുമാര്‍ പിന്നീട് മൊഴി നൽകിയത്. കഴിഞ്ഞ ദിവസവും സമാനമായ ഭീഷണി മുഴക്കിയതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആഫ്രിക്കയിൽ ബിസിനസുകാരനായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് കഴിഞ്ഞദിവസം സമാനമായി യാത്രക്കാരെയും സുരക്ഷാ ജീവനക്കാരെയും പരിഭ്രാന്തിയിലാക്കിയത്. ലഗേജിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ തമാശ കാരണം രണ്ട് മണിക്കൂർ വൈകിയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് വിമാനം പുറപ്പെട്ടത്.

തായ് എയർലൈൻസിൽ തായ്ലൻഡിലേക്ക് പോകാനാണ് പ്രശാന്തും ഭാര്യയും മകനും എത്തിയത്. മറ്റ് നാലു പേരുകൂടി ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. ബാഗിലെന്തുണ്ടെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ഇഷ്ടപ്പെടാതെ വന്നതോടെ ബോംബാണെന്ന് പ്രശാന്ത് മറുപടി പറയുകയായിരുന്നു.

Leave a Reply