Spread the love

കൊച്ചി : പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രഫ.സി.ആർ.ഓമനക്കുട്ടൻ (80) അന്തരിച്ചു. കൊച്ചി ലിസി ആശുപത്രിയിൽ ഉച്ചയ്ക്കു 2.50 നായിരുന്നു അന്ത്യം. മഹാധമനി പൊട്ടിയതിനെത്തുടർന്നുള്ള അമിത രക്തസ്രാവമാണു മരണകാരണമെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. 23 വർഷം മഹാരാജാസ് കോളജിൽ അധ്യാപകനായിരുന്നു. ഇരുപത്തഞ്ചിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 2010 ൽ, ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഭാര്യ: പരേതയായ എസ്‌. ഹേമലത. മക്കൾ: ചലച്ചിത്ര സംവിധായകൻ അമൽ നീരദ്, മഹാരാജാസ് കോളജ് അധ്യാപിക അനുപ. മരുമക്കൾ: ചലച്ചിത്രതാരം ജ്യോതിർമയി, തിരക്കഥാകൃത്തും നാടകപ്രവർ‌ത്തകനുമായ ഗോപൻ ചിദംബരം.

1943 ഫെബ്രുവരി 13ന് കോട്ടയത്ത് തിരുനക്കരയിലായിരുന്നു ജനനം. കോട്ടയം നായർസമാജം ഹൈസ്‌കൂൾ, സിഎംഎസ് കോളജ്, കൊല്ലം എസ്എൻ കോളജ്, ചങ്ങനാശ്ശേരി എസ്ബി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അക്കാലത്തുതന്നെ വായനക്കാരനും സിനിമാപ്രേമിയുമായിരുന്നു. സിനിമ മാസിക, ഗ്രന്ഥലോകം, പ്രഭാതം എന്നീ പ്രസിദ്ധീകരണങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. നാലുവർഷം പബ്ലിക് റിലേഷൻസ് വകുപ്പിൽ ഇൻഫർമേഷൻ ഒാഫിസറായി ജോലി ചെയ്തു. 1973 ൽ മലയാളം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. വിവിധ സർക്കാർ‌ കോളജുകളിൽ ജോലി ചെയ്തിട്ടുണ്ട്. 23 വർഷം എറണാകുളം മഹാരാജാസ് കോളജിലെ അധ്യാപകനായിരുന്നു. 1998ൽ വിരമിച്ചു. നടന്മാരായ മമ്മൂട്ടിയും സലിം കുമാറും അടക്കമുള്ള ധാരാളം പ്രമുഖരുടെ അധ്യാപകനായിരുന്നു.

സാഹിത്യപ്രവർത്തക സഹകരണസംഘം ഭരണസമിതി, കേരള സര്‍ക്കാർ സാംസ്കാരിക വകുപ്പ് ഉപദേശക സമിതി, സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി, ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ്, മഹാത്മാഗാന്ധി സർവകലാശാല പാഠ്യപദ്ധതി പരിഷ്കരണ സമിതി, വിശ്വ വിജ്ഞാനകോശം പത്രാധിപ സമിതി എന്നിവയിൽ അംഗമായിരുന്നു.

ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ എന്ന ഹാസ്യ സാഹിത്യകൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. എലിസബത്ത്‌ ടെയ്‌ലർ, മിസ്‌ കുമാരി എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. കാൽപ്പാട്, ഒാമനക്കഥകൾ, പകർന്നാട്ടം, ഈഴശ്ശിവനും വാരിക്കുന്തവും, അഭിനവ ശാകുന്തളം, ശവംതീനികൾ, ഫാദർ സെർജിയസ്, ഭ്രാന്തന്റെ ഡയറി, കാർമില, തണ്ണീർതണ്ണീർ, ദേവദാസ്, നാണു, കുമാരു തുടങ്ങിയവയാണ് പ്രധാന കൃതികൾ.

Leave a Reply