Spread the love

കോഴിക്കോട് ∙ ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതിയായ പി.കെ.കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച കെ.എം.ഷാജിയെ തള്ളി കുഞ്ഞനന്തന്റെ മകള്‍. ലീഗ് നേതാവായ ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് തന്ത്രമാണെന്നു കുഞ്ഞനന്തന്റെ മകൾ ഷബ്‌ന മനോഹരന്‍ അറിയിച്ചു . കുഞ്ഞനന്തനെ കൊന്നതു യുഡിഎഫ് ഭരണാധികാരികളാണെന്നും ഷബ്ന ആരോപിച്ചു.

‘‘കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയില്ല. അള്‍സര്‍ മൂര്‍ച്ഛിച്ചാണു അച്ഛൻ മരിച്ചത്. അദ്ദേഹത്തിനു മനപ്പൂർവം ചികിത്സ വൈകിപ്പിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. അതിനാലാണ് അള്‍സര്‍ ഗുരുതരമായതും. എല്‍ഡിഎഫ് അധികാരത്തിൽ വന്നപ്പോഴേക്കും രോഗം പാരമ്യത്തിലെത്തി. അച്ഛനെ യുഡിഎഫ് കൊന്നതാണെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു’’– ഷബ്ന അറിയിച്ചു.

ടിപി കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചതു ഭക്ഷ്യവിഷബാധയേറ്റാണെന്ന് ഷാജി ആരോപിച്ചിരുന്നു. ‘‘കണ്ണൂരിൽ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും, കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. ഫസൽ വധക്കേസിലെ 3 പേരും കൊല്ലപ്പെട്ടു. കുറച്ചാളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരികെ വരും. അവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും’’– ഷാജി അറിയിച്ചു.
കുഞ്ഞനന്തൻ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ 2020 ജൂണിലാണ‌ു മരിച്ചത്. അസുഖത്തെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജയിലിലായിരിക്കുമ്പോഴും ഏരിയാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ കുഞ്ഞനന്തനു പങ്കില്ലെന്ന നിലപാടാണു സിപിഎം നേതൃത്വം സ്വീകരിച്ചത്.

Leave a Reply