നടന്‍ ഉണ്ണി മുകുന്ദന്‍റെ മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതി വിശദമായി പരിശോധിക്കാന്‍ സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ഫെഫ്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാലിനെ പരാതി പരിശോധിക്കാൻ ചുമതലപ്പെടുത്തിയെന്നാണ് സംഘടന അറിയിക്കുന്നത്. ഈ പരിശോധനയ്ക്ക് ശേഷം തുടർനടപടി എടുക്കും എന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു.
അതേ സമയം മാനേജറുടെ പരാതിയില്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസ് എടുത്തു. നടൻ തന്നെ മർദിച്ചെന്ന് മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് നടപടി. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നൽകിയത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
ടൊവിനോ തോമസ് നായകനായ നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണമെന്ന് വിപിൻ പറയുന്നു. ഇന്ന് രാവിലെ തന്‍റെ ഫ്ലാറ്റിൽ വന്ന് പാർക്കിംഗ് ഏരിയയിലേക്ക് വിളിച്ച് വരുത്തിയാണ് മർദിച്ചത്. തന്‍റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്‍ ആരോപിച്ചു.