Spread the love

പ്രതിമാസം 40 ലക്ഷം രൂപ തനിക്ക് ജീവനാംശം ലഭിക്കണമെന്ന് തമിഴ് നടന്‍ രവി മോഹനോട് അദ്ദേഹവുമായി അകന്നുകഴിയുന്ന ഭാര്യ ആര്‍തി രവി. ചെന്നൈ കുടുംബ കോടതിയില്‍ നടക്കുന്ന വിവാഹ മോചന കേസിലാണ് ആര്‍തി പ്രസ്തുത ആവശ്യം ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ നടക്കുകയാണ് രവി മോഹന്‍ നല്‍കിയ വിവാഹ മോചന കേസ്. ഇരുവര്‍ക്കുമിടയിലുള്ള അഭിപ്രായവ്യത്യാസവും തര്‍ക്കവുമൊക്കെ കഴിഞ്ഞ കുറച്ചു നാളായി പൊതുസമൂഹത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ ഭാഗം ന്യായീകരിച്ചുകൊണ്ട് ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പുകള്‍ പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു ഇത്

ചെന്നൈയിലെ 3-ാം അഡീഷണല്‍ കുടുംബ കോടതിയില്‍ ഇരുവരും ഈ വാരം എത്തിയിരുന്നു. ഒരു ദേശീയ മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ആര്‍തിയുമായി മുന്നോട്ട് ഒത്തുപോകാന്‍ ഒരു കാരണവശാലും തനിക്ക് കഴിയില്ലെന്നും വിവാഹമോചനം കിട്ടിയേ തീരൂ എന്നുമാണ് രവി മോഹന്‍ വാദിച്ചത്. അങ്ങനെയെങ്കില്‍ വിവാഹമോചനത്തിന് ശേഷമുള്ള സാമ്പത്തിക പിന്തുണയെന്ന നിലയില്‍ പ്രതിമാസം 40 ലക്ഷം തനിക്ക് ജീവനാംശം ലഭിക്കണമെന്ന് ആര്‍തി ആവശ്യപ്പെടുകയായിരുന്നു. കേസ് ജൂണ്‍ 12 ലേക്ക് മാറ്റിവച്ചിരിക്കുകയാണ് നിലവില്‍ കോടതി.

15 വര്‍ഷത്തെ വിവാഹ ജീവിതമാണ് രവി മോഹനും ആര്‍തിക്കും ഉള്ളത്. കഴിഞ്ഞ വര്‍ഷമാണ് രവി മോഹന്‍ ആര്‍തിയില്‍ നിന്നും അകന്ന് കഴിയാന്‍ തുടങ്ങിയത്. പിന്നാലെ വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തു. രവി മോഹന്‍ വിവാഹമോചനത്തിന് ശ്രമിക്കാന്‍ കാരണം ഗായിക കെനീഷ ഫ്രാന്‍സിസുമായുള്ള അടുപ്പമാണെന്നും പ്രചരണം ഉണ്ടായിരുന്നു. കഴിഞ്ഞയാഴ്ച നിര്‍മ്മാതാവ് ഡോ. ഇഷാരി കെ ഗണേഷിന്‍റെ മകളുടെ വിവാഹത്തിന് രവി മോഹനും കെനീഷയും ഒരുമിച്ച് പങ്കെടുത്തതോടെ ഒരു പുതിയ വിവാദത്തിന് തുടക്കമായി.

മെയ് 20 ന് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തിറക്കിയ കുറിപ്പില്‍ രവി മോഹന്‍ താനുമായി വിവാഹമോചനത്തിന് ശ്രമിക്കുന്നതിന് കാരണം മൂന്നാമതൊരു വ്യക്തിയാണെന്ന് ആരോപിച്ചിരുന്നു. കെനീഷയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ആരോപണം. പണമോ അധികാരമോ നിയന്ത്രണമോ ഇടപെടലോ ഒന്നുമല്ല തങ്ങളുടെ ബന്ധം തകര്‍ത്തതെന്നും മറിച്ച് മറ്റൊരു വ്യക്തി ആണെന്നുമായിരുന്നു ആര്‍തിയുടെ വാക്കുകള്‍. തന്‍റെ ജീവിതത്തിന്‍റെ വെളിച്ചമെന്ന് കെനീഷയെ വിശേഷിപ്പിച്ചിരുന്നു തന്‍റെ കുറിപ്പില്‍ രവി മോഹന്‍. നിങ്ങളുടെ ജീവിതത്തിന്‍റെ വെളിച്ചം നമ്മുടെ ജീവിതത്തിലേക്ക് ഇരുട്ടാണ് കൊണ്ടുവന്നത് എന്നായിരുന്നു ആര്‍തി രവിയുടെ പ്രതികരണം

അതേസമയം ആർതി 40 ലക്ഷം രൂപ ജീവനാംശം ചോദിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ജയം രവിയുടെ ആരാധകർ ആർത്തിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. പണത്തിനോട് തനിക്ക് യാതൊരു ആർതി യും ഇല്ലെന്ന നിലപാടിനെതിരാണ് പുതിയ നീക്കം എന്നാണ് ആരാധകരുടെ കുറ്റപ്പെടുത്തൽ.

Leave a Reply