Spread the love

മത്സ്യ നയം പരിഷ്കരിക്കാനൊരുങ്ങി സർക്കാർ ;വിദഗ്ധ സമിതിയെ നിയോഗിച്ചു

കൊല്ലം : സംസ്ഥാന മത്സ്യനയം പരിഷ്കരിക്കാൻ വിദഗ്ധസമിതിയെ നിയോഗിച്ച് സർക്കാർ. അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ആഴക്കടൽ മത്സ്യബന്ധനത്തിന് ധാരണാപത്രം ഒപ്പിട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ പുതിയ നടപടി. അഡാക് (ഏജൻസി ഫോർ ഡെവലപ്മെൻറ് ഓഫ് അക്വാകൾച്ചർ കേരള) എക്സിക്യൂട്ടീവ് ഡയറക്ടറും ഫിഷറീസ് അഡീഷണൽ ഡയറക്ടറുമായ ഡോ.ദിനേശൻ ചെറു വാട്ടാണ് കൺവീനർ. ഫിഷറീസ് അഡീഷണൽ ഡയറക്ടർ എൻ. എസ്.ശ്രീലു,കോ- കൺവീനറും ഫിഷറീസ് സ്പെഷ്യൽ ഓഫീസറും മുൻ അഡീഷണൽ ഡയറക്ടറുമായ പി. സഹദേവൻ, ജോയിൻറ് ഡയറക്ടർമാരായ സ്മിതാ ആർ. നായർ, എം.എസ്.സാജു,ഇഗ്നേഷ്യസ് മൺറോ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വാകൾച്ചർ, മറൈൻ പ്രോഡക്ടസ് എക്സ്പോർട്ട് ഡെവലപ്മെൻറ് അതോറിറ്റി പ്രതിനിധികൾ എന്നിവരും സമിതിയിൽ അംഗങ്ങളുമാണ്. സമിതിയുടെ ആദ്യ യോഗം അടുത്തയാഴ്ച ചേരും.നാല് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.കഴിഞ്ഞ സർക്കാർ 2019 ൽ പ്രഖ്യാപിച്ച മത്സ്യനയത്തിലെ ചില വ്യവസ്ഥകൾ വൻകിട കുത്തക കമ്പനികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് അനുമതി നൽകാൻ ഉതകുന്നതാണെന്ന് ആരോപണമുയർന്നിരുന്നു.നയത്തിലെ 2.9 വകുപ്പിൽ പുറംകടലിൽ മത്സ്യബന്ധനം നടത്തുന്ന യാനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനം നൽകുമെന്ന വകുപ്പ് എഴുതിച്ചേർത്തതും സ്വകാര്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കാനാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ഈ വകുപ്പുപ്രകാരമാണ് ഇഎംസിസി ഇന്റർനാഷണൽ (ഇന്ത്യ )പ്രൈവറ് ലിമിറ്റഡുമായി 5324.29 കോടി രൂപയുടെ പദ്ധതിക്ക് ധാരണാപത്രം ഒപ്പിട്ടതെന്നും ആരോപണമുയർന്നു.സംഭവം വിവാദമായതോടെ ധാരണപത്രം സർക്കാർ റദ്ദാക്കിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ തീരദേശ ജില്ലകളിൽ ഇത് പ്രധാന പ്രചാരണായുദ്ധവുമായിരുന്നു. തെരഞ്ഞെടുപ്പിൽ ആഴക്കടൽ മത്സ്യബന്ധന പദ്ധതി ദോക്ഷം ചെയ്തെന്ന സിപിഎം വിലയിരുത്തലിനു പിന്നാലെയാണ് സർക്കാർ തീരുമാനം.

Leave a Reply