തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തനിക്കും പിതാവിനുമെതിരേ കേസെടുത്തതിനുപിന്നാലെ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വാക്കുകൾ ചർച്ചയാവുന്നു. ചില സമയങ്ങളിൽ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്നാണ് ദിയയുടെ സോഷ്യൽ മീഡിയാ സ്റ്റോറി പറയുന്നത്. തന്റെ സ്ഥാപനത്തെ പിന്തുണച്ച എല്ലാ ഉപഭോക്താക്കളോടും ദിയ നന്ദി പറയുന്നുമുണ്ട്.
തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ തനിക്കും മകള്‍ക്കുമെതിരേ കേസെടുത്തതില്‍ നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാര്‍ പ്രതികരിച്ചതിനുപിന്നാലെയാണ് ദിയയുടെ പ്രതികരണം വന്നത്. കേസിനുപിന്നില്‍ ആരുടെയോ കുബുദ്ധി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കൃഷ്ണകുമാര്‍ ആരോപിച്ചത്. ശക്തമായ പിന്തുണയില്ലാതെ ഒരു ബിസിനസ് ഒന്നുമല്ലെന്നും ഓരോ ഉപഭോക്താവിനോടും നന്ദി പറയുന്നുവെന്നും ദിയ കുറിച്ചു. എന്നാൽ ഇതിന്റെ തുടർച്ചയായി ദിയ പങ്കുവെച്ച വാക്കുകളാണ് ചർച്ചയായിരിക്കുന്നത്.
വായ അടച്ചുവെച്ച് കണ്ണുതുറന്നിരിക്കുകയാണ് ചിലസമയങ്ങളിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമെന്നാണ് ദിയ എഴുതിയത്. സത്യം ഏറ്റവുമൊടുവിൽ പുറത്തുവരുമെന്നും അവർ കൂട്ടിച്ചേർത്തു. ദിയയ്ക്കും കൃഷ്ണകുമാറിനെതിരെയും ഇവരുടെ സ്ഥാപനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് ഈ വരികൾ സോഷ്യൽ മീഡിയാ ഫോളോവർമാർ കൂട്ടിവായിക്കുന്നത്.
പരാതിക്കാരായ യുവതികള്‍, ദിയയുടെ ഒ ബൈ ഓസി എന്ന സ്ഥാപനത്തിലെ ക്യൂആര്‍ കോഡ് മാറ്റി പണം തട്ടുന്നതിന്റെ വീഡിയോ കൈയിലുണ്ടെന്ന് കൃഷ്ണകുമാർ നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. കുറ്റം സമ്മതിക്കുന്നതിന്റെ വീഡിയോയും കൈവശമുണ്ട്. കൊടുക്കാന്‍ കഴിയുന്ന മുഴുവന്‍ തെളിവുകളും പോലീസില്‍ കൊടുത്തു. പോലീസ് ബാക്കിയുള്ളത് ശേഖരിച്ചു. പരാതിക്കാരുടെ ഭാഗത്തുനിന്ന് ഒരു തെളിവും അവിടെ കൊടുത്തതായി കാണുന്നില്ല. പരാതിയില്‍ ആരോപിക്കുന്നതുപോലെ തട്ടിക്കൊണ്ടുപോകുന്നതിന്റേയോ കെട്ടിയിട്ട് മര്‍ദിച്ചതിന്റേയോ ഒരു ചീത്ത വാക്ക് പറയുന്നതിന്റേയോ പോലും തെളിവ് അവരുടെ കൈയിലില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു