Spread the love
പതിനാലാം പഞ്ചവത്സരപദ്ധതി രൂപീകരണം ആരംഭിച്ചു: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ പതിനാലാം പഞ്ചവത്സരപദ്ധതി ഏപ്രിൽ 1 ന് ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിവിധ വികസന മേഖലയിലെ ഇപ്പോഴത്തെ അവസ്ഥയും ആവശ്യങ്ങളും ഇതിനായി വിലയിരുത്തേണ്ടതുണ്ട്. തുടർന്നാണ് പുതിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യേണ്ടത്. 1996 ൽ ജനകീയാസൂത്രണം ആരംഭിച്ചതു മുതൽ ഓരോ തദ്ദേശഭരണസ്ഥാപനവും കടന്നുപോയ വികസന വഴികൾ വിശദമായ വിലയിരുത്തലുകൾക്ക് വിധേയമാക്കണം. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പോരായ്മകൾ പരിഹരിച്ച് കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വികസന ക്ഷേമ പരിപാടികൾ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന്’ മന്ത്രി വ്യക്തമാക്കി. ‘കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷം തദ്ദേശ ഭരണസ്ഥാപനങ്ങൾ കൈവരിച്ച നേട്ടങ്ങൾ, ന്യൂനതകൾ എന്നിവ വിലയിരുത്തി ക്രോഡീകരിക്കുന്നത് ഒരു അക്കാദമിക് പ്രവർത്തനമായി മാത്രം ചുരുങ്ങാതെ ജനകീയ പ്രവർത്തനമായി വികസിപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്ത അഞ്ചുവർഷത്തേക്ക് വികസന സേവന പശ്ചാത്തല മേഖലകളിൽ പിന്തുടരേണ്ട വികസന കാഴ്ചപ്പാട് രൂപവൽക്കരിക്കണം. ഓരോ മേഖലയിലും വികസന കാഴ്ചപ്പാടും അതു നേടിയെടുക്കുന്നതിനുള്ള വികസന തന്ത്രവും രൂപപ്പെടുത്തേണ്ടതുണ്ട്. ഈ നടപടികളൊക്കെ തികഞ്ഞ ശ്രദ്ധയോടെ നിർവഹിക്കേണ്ടതാണെന്ന്. ഇതിനായി വിപുലമായ മുന്നൊരുക്ക പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനതലത്തിൽ വികസന മേഖലയിലെ സ്ഥിതിവിവരകണക്കുകൾ ശേഖരിക്കുന്നതിനും വികസനരേഖ തയ്യാറാക്കുന്നതിനുമുള്ള പരിശീലനം ജനപ്രതിനിധികൾക്കും തദ്ദേശഭരണ നേതൃത്വത്തിനും നിർവഹണ ഉദ്യോഗസ്ഥർക്കും നൽകിക്കൊണ്ടിരിക്കുകയാണെന്ന്’ മന്ത്രി അറിയിച്ചു.

Leave a Reply