Spread the love

നടൻ ആയും സംവിധായകൻ ആയും നിർമ്മാതാവായും തന്റെ മാറ്റ് തെളിയിച്ച ആളാണ് സൗബിൻ ഷാഹിർ. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ പേരിലാണ് പ്രിയതാരം സൗബിന്‍ അവസാനമായി പ്രശംസകള്‍ വാരിക്കൂട്ടിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുട്ടേട്ടന്‍ എന്നതിനപ്പുറം, സിനിമയുടെ പ്രൊഡ്യൂസര്‍ കൂടെയാണ് സൗബിന്‍. ആദ്യമായി സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തിന്റെ പേരില്‍ ആരംഭിച്ച പ്രൊക്ഷന്‍ കമ്പനിയുടെ പേരില്‍, ആദ്യമായി നിര്‍മിച്ച സിനിമയാണിത്.

സിനിമയുടെ വിജയവും അഭിനേതാവ് എന്ന നിലയിലുള്ള പ്രശംസകളുമൊക്കെ ഇരട്ടി മധുരം നൽകിയെങ്കിലും ചിത്രത്തെ വിടാതെ പിന്തുടർന്ന വഞ്ചന കേസ് നടന് വലിയ ക്ഷീണം സൃഷ്ഠിച്ചിരുന്നു. ലാഭവിഹിതം നൽകാമെന്ന് വാഗ്‌ദാനം ചെയ്തു പൈസ നിക്ഷേപിപ്പിച്ചു വഞ്ചിച്ചു എന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്തായാലും ഇത്തരം ആരോപണങ്ങളും പ്രത്യാരോപണങ്ങളും കനക്കുന്നതിനിടെയാണ് സൗബിനെ കുറിച്ചുള്ള ചില പഴയ കാല കഥകളും പുറത്ത് വരുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ അച്ഛന്‍ ബാബു ഷഹീറിന്റെ സെറ്റുകളില്‍ ഷൂട്ടിങ് കാണാന്‍ വന്ന കുഞ്ഞു കുട്ടിയായിരുന്നു സൗബിന്‍. അങ്ങനെ ആ കാലത്ത് വിയത്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കാബൂളിവാല തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിരുന്നു. അന്ന് ആ കുഞ്ഞു മനസ്സില്‍ സൗബിന്‍ ഉറപ്പിച്ചതാണ് വലുതാവുമ്പോള്‍ തനിക്കും ഒരു സിനിമ സംവിധാനം ചെയ്യണമെന്ന്.

അങ്ങനെ വാപ്പയ്‌ക്കൊപ്പം സെറ്റിലെത്തി, ഷൂട്ടിങ് കാണാന്‍ വന്നപ്പോള്‍ ചില സിനിമകളിലൊക്കെ അവസരം ലഭിച്ചു. കൈയ്യെത്തും ദൂരത്ത്, പാണ്ടിപ്പട, ബോഡിഗാര്‍ഡ്, ഉറുമി തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധിക്കപ്പെടാത്ത കഥാപാത്രമായി സൗബിന്‍ എത്തിയിരുന്നു. അസിസ്റ്റന്റ് ഡയരക്ടറായി തുടങ്ങി, സംവിധാനത്തിലേക്ക് നീങ്ങുക എന്നതായിരുന്നു സൗബിന്റെ പ്ലാന്‍. എട്ടാം ക്ലാസ് മുതല്‍ സൗബിന്‍ അതിനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമായിരുന്നു.

അതിന് ശേഷം ഡിഗ്രിയ്ക്ക് പറഞ്ഞുവിട്ടെങ്കിലും, സൗബിന്റെ തലയില്‍ സംവിധാനം മാത്രമായിരുന്നുവത്രെ. ഫസ്റ്റ് ഇയര്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തില്‍ സഹ സംവിധായകനായി എത്തുന്നത്. സെറ്റിലെ ചെറിയ പയ്യനെ കണ്ട മമ്മൂട്ടി അടുത്ത് വിളിച്ച്, എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു. ഞാന്‍ അസിസ്റ്റന്റ് ഡയരക്ടറാണ് എന്ന് പറഞ്ഞപ്പോള്‍, അതല്ല എന്താണ് പഠിക്കുന്നത് എന്ന് മമ്മൂട്ടി വീണ്ടും ആവര്‍ത്തിച്ച് ചോദിച്ചു. ഡിഗ്രി ഫസ്റ്റ് ഇയര്‍ എന്ന് സൗബിന്‍ പറഞ്ഞതും, സൗബിന്റെ കൈയ്യില്‍ നിന്ന് സ്‌ക്രിപ്റ്റ് പിടിച്ചു വാങ്ങി മമ്മൂട്ടി ശകാരിച്ചു എന്നാണ് പഴങ്കഥ.

‘ഈ ചെറു പ്രായത്തില്‍ പഠനമാണ് പ്രധാനം. ആദ്യം പഠിച്ച് ഡിഗ്രി പൂര്‍ത്തിയാക്ക്. അത് കഴിഞ്ഞു മതി സിനിമാ പിടുത്തം. പോ, പോയി പഠിക്ക്’ എന്ന് പറഞ്ഞ് മമ്മൂട്ടി സൗബിനെ തിരിച്ചയച്ചു. വിഷമത്തോടെ വാപ്പയോട് പോയി സൗബിന്‍ കാര്യം പറഞ്ഞുവത്രെ. തിരിച്ചുവന്ന ബാബു ഷഹീര്‍, മകന്‍ ചെറുപ്പം മുതലേ ഇതിനോട് ഭയങ്കരമായ താത്പര്യം കാണിക്കുന്നു. ഈ ഒരു സിനിമയില്‍ അവസരം നല്‍കണം എന്ന് പറഞ്ഞു. അതല്ല ബാബു, പഠനം പ്രധാനമാണ്. നാളെ സിനിമയില്ലെങ്കിലും ജീവിക്കാന്‍ പഠനം അത്യാവശ്യമാണ് എന്ന് മെഗാസ്റ്റാര്‍ പറഞ്ഞുവത്രെ.

ഒടുവില്‍, ഈ സിനിമാ പിടുത്തത്തിനൊപ്പം, പഠനവും പൂര്‍ത്തിയാക്കും എന്ന് എനിക്ക് വാക്ക് തന്നാല്‍ നീ എഡി ആയിക്കോളൂ എന്ന് മമ്മൂട്ടി പറയുകയായിരുന്നു എന്നാണ് സൗബിൻ പറയുന്നത്. മാത്രമല്ല, ഡിഗ്രി കഴിഞ്ഞിട്ട് തന്നെ വന്ന് കാണണം എന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. അത് പോലെ തന്നെ ഡിഗ്രി പൂര്‍ത്തിയാക്കി സൗബിന്‍ മമ്മൂട്ടിയെ ചെന്ന് കാണുകയും ചെയ്തുവത്രെ. അതിനിടയില്‍ പല സിനിമകളിലും എഡിയായി പ്രവൃത്തിക്കുകയും ശ്രദ്ധിക്കപ്പെടാത്ത കഥാപാത്രങ്ങള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രേമം എന്ന ചിത്രത്തിലെ ശിവന്‍ സാറിന് ശേഷമാണ് അഭിനയത്തിലെ സൗബിന്റെ തലവര ക്ലിയര്‍ ആയത്.

Leave a Reply