ഇത്രയധികം സ്വർണ്ണവില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ 20 വർഷം മുമ്പ് കളഞ്ഞുപോയ സ്വർണ്ണം തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് നാരായണിയമ്മ. വിവാഹത്തിന് മാതാപിതാക്കൾ വാങ്ങി കൊടുത്ത ജിമിക്കി കമ്മലായാരുന്നു 2000ൽ നാരായണിയുടെ കയ്യിൽ നിന്നും കളഞ്ഞ് പോയത്. കഴിഞ്ഞ ദിവസം ഇത് തിരികെ ലഭിക്കുകയായിരുന്നു. തൊഴിലുറപ്പ് ജോലിയിൽ ഏർപ്പിട്ടിരുന്നു ബേബിക്കും സംഘത്തിനുമാണ് കമ്മൽ ലഭിച്ചത്. കമ്മൽ കണ്ട ഉടൻ തന്നെ ഇത് വർഷങ്ങൾക്ക് മുമ്പ് കളഞ്ഞുപോയ തന്റെ കമ്മൽ ആണെന്ന് നാരായണി ഓർത്തെടുത്തു.
പവന് 4000 രൂപയുള്ളപ്പോഴാണ് നാരായണിയുടെ കയ്യിൽ നിന്നും കമ്മൽ നഷ്ടപ്പെടുന്നത്. ഇന്നലെ കമ്മൽ തിരികെ കിട്ടുമ്പോൾ സ്വർണ വില പവന് 40000 രൂപയ്ക്ക് അടുത്തു. വീട്ടിലെ കിണറിന് സമീപം വെച്ചായിരുന്നു കമ്മൽ നഷ്ടമായത്. തിരികെ കിട്ടിയത് സമീപത്ത് കരനെൽ കൃഷിക്ക് മണ്ണൊരുക്കുമ്പോഴും. കിണറിനടുത്തുള്ള മണ്ണ് കുറച്ചു നാളുകൾക്ക് മുമ്പ് കമ്മൽ കണ്ടെത്തിയ സ്ഥലത്തേക്ക് മണ്ണ്മാന്തി ഉപയോഗിച്ച് മാറ്റിയിരുന്നു.
”മൂന്നുപറ നെല്ല് സ്വർണപ്പണിക്കാർക്കു കൊടുത്താണ് അന്നു ഇതു വാങ്ങിയത്. കല്യാണത്തിന് അച്ഛനും അമ്മയും തന്നതാണ്. അതു കളഞ്ഞു പോയത് എന്റെ ജീവിതത്തിലെ വലിയ സങ്കടമായിരുന്നു. 65 വയസ്സുള്ളപ്പോഴാണതു പോയത്. എന്റെ സങ്കടം കണ്ടപ്പോ വീട്ടുകാർ അതേ രൂപത്തിലൊരു കമ്മൽ വാങ്ങിത്തന്നെങ്കിലും നഷ്ടപ്പെട്ടതിന്റെ വില അതിനുണ്ടാകില്ലല്ലോ.”- നാരായണി പറയുന്നു. കമ്മൽ കിട്ടിയപ്പോൾ നാരായണിയുടെ മുഖത്തുണ്ടായ പത്തരമാറ്റിന്റെ ചിരിയാണ് !ഞങ്ങൾക്കു കിട്ടിയ സമ്മാനമെന്നു തൊഴിലാളി ബേബി കുണ്ടംപാറയും സംഘവും പറഞ്ഞു. നാരായണിയുടെ ഭർത്താവ് കണ്ണൻ 6 വർഷം മുൻപ് മരിച്ചിരുന്നു. ഭർത്താവിന്റെ മരണ ശേഷം മകൻ ബാലകൃഷ്ണനൊപ്പമാണ് താമസിക്കുന്നത്<