Spread the love
അമ്മയെ വിഷം കൊടുത്തുകൊന്ന ഇന്ദുലേഖയെ കുടുക്കിയത് ഗൂഗിൾ സെർച്ച് ഹിസ്റ്ററി

തൃശൂർ: സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അമ്മയായ രുഗ്മിണിയെയും അച്ഛനെയും അപായപ്പെടുത്താൻ രണ്ട് മാസം മുമ്പും ഇന്ദുലേഖ ശ്രമിച്ചിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. അതിനായി അന്ന് ഇന്ദുലേഖ 20 ഡോളോ ഗുളികകൾ വാങ്ങി. അതിൽ കുറച്ച് ഇരുവർക്കും നൽകി. തെളിവെടുപ്പിൽ അവശേഷിച്ച ഗുളിക പായ്ക്കറ്റും പോലീസ് കണ്ടെത്തി. ഇന്ദുലേഖ അമ്മയെ കൊല്ലാനുപയോഗിച്ച എലി വിഷത്തിന്‍റെ ബാക്കിയും വിഷം നൽകിയ പാത്രവും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്. കിഴൂരിലെ വീട്ടിൽ പ്രതി ഇന്ദുലേഖയുമായി നടത്തിയ തെളിവെടുപ്പിലാണ് വിഷം കണ്ടെത്തിയത്.

തൃശൂർ കുന്നംകുളം കീഴൂരിൽ അമ്മയെ മകൾ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇന്ദുലേഖ അച്ഛനേയും കൊല്ലാൻ ശ്രമിച്ചിരുന്നു. അമ്മയുടേയും അച്ഛന്‍റേുയും പേരിലുള്ള 14 സെന്‍റ് ഭൂമിയും വീടും കൈക്കലാക്കാനായിരുന്നു മകളുടെ ക്രൂരത. ഇന്ദുലേഖ തന്നെയാണ് അമ്മ രുഗ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്. രുഗ്മിണിക്ക് മഞ്ഞപ്പിത്ത ലക്ഷണം ഉണ്ടായിരുന്നു. നില ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. പിന്നീട് രുഗ്മിണി മരണം സംഭവിക്കുകയായിരുന്നു. വിഷബാധയെന്ന് ഡോക്ടർമാർക്ക് സംശയം തൊന്നിയതിനെ തുടർന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. വിഷം ഉള്ളിൽചെന്നുള്ള മരണമാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ സ്ഥിരീകരിച്ചതോടെയാണ് ഇന്ദുലേഖയിലേക്ക് പൊലീസെത്തിയത്.

കുടുംബാംഗങ്ങളെ മുഴുവൻ പൊലീസ് ചോദ്യം ചെയ്തു. മകളെ സംശയമുണ്ടെന്ന് അച്ഛൻ തന്നെ സൂചന നൽകി. ഇതോടെ പൊലീസ് ഇന്ദുലേഖയെ ചോദ്യം ചെയ്തു. ആദ്യമൊക്കെ പതറാതെയായിരുന്നു മറുപടി. ഫോൺ പിടിച്ചു വാങ്ങി ഗൂഗിൾ സെർച്ച് ഹിസ്റ്ററി നോക്കിയതോടെ ഇന്ദുലേഖക്ക് കുടുങ്ങുമെന്നുറപ്പായി.എങ്ങനെ വിഷം കൊടുത്ത് കൊല്ലാമെന്ന് ഗൂഗിളിൽ ഇന്ദുലേഖ സെർച്ച് ചെയ്തതിന്റെ ഹിസ്റ്ററിയാണ് കേസിൽ വഴിത്തിരിവായത്. മാരകമായ വിഷം ഏത്? ഇത് ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? ഇങ്ങനെയായിരുന്നു സെർച്ചുകൾ. ഇത് എന്തിനാണെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് മുമ്പിൽ ഇന്ദുലേഖ പതറി.

അച്ഛനെയും കൊല്ലാൻ ഇന്ദുലേഖ ശ്രമിച്ചെന്നും ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു. അച്ഛന് ചായയിൽ വിഷം കലര്‍ത്തി നൽകിയെങ്കിലും രുചി വ്യത്യാസം തോന്നിയതിനാൽ കുടിച്ചില്ല എന്നാണ് പൊലീസ് പറയുന്നത്. ഇന്ദുലേഖയ്ക്ക് ഭർത്താവ് അറിയാത്ത എട്ട് ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ഭർത്താവ് വിദേശത്ത് നിന്ന് നാട്ടിൽ എത്തും മുമ്പ് കടം തീർക്കാനായിരുന്നു മകളുടെ കൊടുംക്രൂരത. അമ്മയുടെയും അച്ഛന്റേയും പേരിലുള്ള വീടും പറമ്പും തട്ടിയെടുത്ത് വിൽക്കാനായിരുന്നു പദ്ധതി.

തിങ്കളാഴ്ചയാണ് തൃശ്ശൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രുക്മിണി മരിച്ചത്. കഴിഞ്ഞ 17-ാം തീയതിയാണ് രുക്മിണിയെ മഞ്ഞപ്പിത്തമാണെന്ന് പറഞ്ഞ് ഇന്ദുലേഖ കുന്നംകുളത്തെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഇവിടെനിന്ന് തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രുക്മിണിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന ചില സൂചനകള്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നു. ഇതോടെ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും രുക്മിണിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് രുക്മിണിയുടെ ശരീരത്തില്‍ വിഷാംശമുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്. ഇതോടെ കുടുംബാംഗങ്ങളെ ചോദ്യംചെയ്യുകയും മകളായ ഇന്ദുലേഖ അമ്മയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് പോലീസിനോട് സമ്മതിക്കുകയുമായിരുന്നു.

വിവാഹിതയും രണ്ട് മക്കളുമുള്ള ഇന്ദുലേഖയ്ക്ക് എട്ടുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. സ്വര്‍ണം പണയം വെച്ച് വായ്പ എടുത്തതിനെ തുടര്‍ന്നാണ് ഇത്രയധികം ബാധ്യത വന്നതെന്നാണ് കരുതുന്നത്. എന്നാല്‍ വിദേശത്തായിരുന്ന ഇന്ദുലേഖയുടെ ഭര്‍ത്താവിന് ഈ ബാധ്യതയെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് പോലീസ് കരുതുന്നത്. ഭര്‍ത്താവ് 18-ാം തീയതി നാട്ടില്‍ വരാനിരിക്കെ, മാതാപിതാക്കളെ കൊലപ്പെടുത്തി അവരുടെ പേരിലുള്ള 14 സെന്റ് ഭൂമിയും വീടും പണയപ്പെടുത്തി തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് ഇന്ദുലേഖ ലക്ഷ്യമിട്ടതെന്നും പോലീസ് കരുതുന്നു.

കഴിഞ്ഞദിവസം പോലീസ് നടത്തിയ ചോദ്യംചെയ്യലിന്റെ ആദ്യഘട്ടത്തില്‍ ഇന്ദുലേഖ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ഇവരുടെ ഫോണ്‍ പരിശോധിച്ച പോലീസ് സംഘത്തിന്‌ നിര്‍ണായകമായ പലവിവരങ്ങളും ലഭിച്ചു. എലിവിഷത്തെക്കുറിച്ചും ഇത് കഴിച്ചാല്‍ എങ്ങനെ മരണം സംഭവിക്കുമെന്നതിനെക്കുറിച്ചും ഇന്ദുലേഖ ഗൂഗിളില്‍ തിരഞ്ഞിരുന്നതായാണ് സൂചന. ഇക്കാര്യം പോലീസ് ചൂണ്ടിക്കാട്ടിയതോടെയാണ് ഇന്ദുലേഖ കുറ്റം സമ്മതിച്ചതെന്നും പറയുന്നു.

അമ്മയ്‌ക്കൊപ്പം അച്ഛന്‍ ചന്ദ്രനെയും ഇന്ദുലേഖ കൊലപ്പെടുത്താന്‍ ശ്രമിച്ചത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ രുചിച്ചപ്പോള്‍ കയ്പുരസം തോന്നിയ ചന്ദ്രന്‍ ചായ കുടിച്ചില്ല. പിന്നീട് വീട്ടില്‍നിന്ന് പാറ്റഗുളികയുടെ ഒഴിഞ്ഞ കവര്‍ കണ്ടെത്തിയതായും ചന്ദ്രന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

അതിനിടെ, കൂടത്തായി മോഡല്‍ കൊലപാതകത്തിന്റെ ഞെട്ടലിലാണ് കിഴൂരിലെ നാട്ടുകാര്‍. ഛര്‍ദി കാരണം രുക്മിണിയെ ആശുപത്രിയില്‍ കൊണ്ടുപോയതാണെന്നാണ് തങ്ങളെല്ലാം അറിഞ്ഞിരുന്നതെന്ന് നാട്ടുകാരിലൊരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ”അവരുടെ വീട്ടില്‍ കുഴപ്പങ്ങളൊന്നും കണ്ടിട്ടില്ല. ഇന്ദുലേഖയുടെ കടബാധ്യതയെക്കുറിച്ചും അറിയില്ല. ഇന്ദുലേഖ കുഴപ്പമൊന്നും ഇല്ലാത്ത ആളാണ്. ജോലിക്കൊന്നും പോകുന്നില്ല. അവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. രുക്മിണിയുടെ മരണത്തില്‍ നാട്ടുകാര്‍ക്കൊന്നും സംശയമുണ്ടായിരുന്നില്ല. പോലീസ് കണ്ടെത്തിയപ്പോളാണ് ഇത് കൊലപാതകമാണെന്ന് എല്ലാവരും അറിയുന്നത്.”- നാട്ടുകാരന്‍ പറഞ്ഞു.

അതേസമയം, എങ്ങനെയാണ് ഇന്ദുലേഖയ്ക്ക് ഇത്രയധികം കടബാധ്യത വന്നതെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വ്യാഴാഴ്ച രാവിലെ ഇന്ദുലേഖയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യലിന് ശേഷം സാമ്പത്തിക ബാധ്യതയെക്കുറിച്ചും കൊലപാതകത്തിന്റെ ആസൂത്രണത്തെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

Leave a Reply