Spread the love

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും മാതൃ ശിശു സൗഹൃദമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ ആശുപത്രികളേയും മാതൃ ശിശു സൗഹൃദമാക്കി മാറ്റാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പ്രത്യേക ഇടപെടലുകള്‍ നടത്തും. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുവാനുള്ള ഇടപെടലുകളുമായി മുന്നോട്ട് പോകും.

കേരളത്തിലെ അഞ്ചു വയസുവരെയുള്ള 24,36,298 കുട്ടികള്‍ക്ക് ഈ ദിനത്തില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളിമരുന്ന് നല്‍കുകയാണ് ലക്ഷ്യം. ഇതിനായി 24,614 ബൂത്തുകള്‍ പ്രവര്‍ത്തിക്കും. ജില്ലയില്‍ അഞ്ച് വയസ് വരെയുള്ള 65,444 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. ഇതിനായി മൊബൈല്‍ ബൂത്തുകളും, ട്രാന്‍സിറ്റ് ബൂത്തുകളും ഉള്‍പ്പെടെ 998 പോളിയോ വിതരണ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും അയല്‍ രാജ്യങ്ങളില്‍ പോളിയോ രോഗം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. കോവിഡ് സാഹചര്യത്തില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കണം പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്യേണ്ടത്. മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply