Spread the love

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ ജാതി അധിക്ഷേപം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ. പവിത്രനെ പിരിച്ചുവിടണമെന്ന് സര്‍ക്കാരിന് കാസര്‍കോട് ജില്ലാകളക്ടര്‍ ശുപാര്‍ശ നല്‍കി. പവിത്രന്‍ സമൂഹമാധ്യമങ്ങളില്‍ നിരന്തരമായ അപകീര്‍ത്തി പരാമര്‍ശം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. മുമ്പ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്

രഞ്ജിതയെ അവഹേളിച്ച കേസില്‍ പവിത്രനെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പവിത്രന്‍ ജോലി ചെയ്യുന്ന താലൂക്ക് ഓഫീസില്‍ എത്തിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രഞ്ജിതയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ രഞ്ജിത മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജാതി അധിക്ഷേപം നടത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കമന്റില്‍ തീര്‍ത്തും മോശമായ പരാമര്‍ശമായിരുന്നു ഇയാള്‍ നടത്തിയത്. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു

ഹീനമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി രാജന്‍ പ്രതികരിച്ചിരുന്നു. മനുഷ്യത്വരഹിത നടപടി എന്നായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ സാധിക്കുക എന്നും ഇത്തരത്തിലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു. രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Leave a Reply