Spread the love

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകളില്‍ ജിഎസ്ടി ചുമത്താന്‍ കേന്ദ്രം ആലോചിക്കുന്നതായുള്ള വാര്‍ത്ത വ്യാജമെന്ന് ധനമന്ത്രാലയം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാരിന് അത്തരത്തിലൊരു ഉദ്ദേശ്യമില്ലെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി.2024-ലെ എസിഐ വേള്‍ഡ്വൈഡ് റിപ്പോര്‍ട്ട് അനുസരിച്ച്, 2023 ല്‍ ആഗോള റിയല്‍ ടൈം ഇടപാടുകളില്‍ 49 ശതമാനവും ഇന്ത്യയില്‍ നിന്നായിരുന്നു. ഇതിലൂടെ ഡിജിറ്റല്‍ പേയ്‌മെന്റ് വളര്‍ച്ചയില്‍ ആഗോള തലത്തില്‍ തന്നെ ഇന്ത്യ മുന്നിലാണ്.

2019-20 കാലത്ത് 21.3 ലക്ഷം കോടി രൂപയായിരുന്നു ഡിജിറ്റല്‍ ഇടപാട്. 2025 മാര്‍ച്ചോടെ ഇത് 260.56 ലക്ഷം കോടിയായി വര്‍ധിച്ചുവെന്നും ഇത് ഡിജിറ്റല്‍ പേയ്‌മെന്റ് രീതിയില്‍ വര്‍ധിച്ചു വരുന്ന സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നതെന്നും ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ധനമന്ത്രാലയത്തിന്റെ എല്ലാ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിലൂടെയും ഈ പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply