ഗാന്ധിനഗർ: അറബിക്കടലിൽ രൂപം കൊണ്ട അതിശക്തമായ ന്യൂനമർധത്തിന്റെ
ഫലമായി ഉണ്ടായ ടൗട്ടേ ചുഴലിക്കാറ്റ് ദുർബലമാകുന്നു. ഗുജറാത്തിന്റെ കരയിലേക്ക് വീശിയടിച്ച ചുഴലിക്കറ്റ് ദുർബലമായെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്നലെ രാത്രി 9 മണിയോടെ കാറ്റ് കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലിയിൽ നിന്ന് തീവ്ര ചുഴലിയായി മാറിയത്.
ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീരമേഖലയിൽ റെഡ് അലർട്ട് തുടരുകയാണ്. എന്നാലും സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്.
മഹാരാഷ്ട്രയിൽ 6 മരണം സ്ഥിതീകരിച്ചു. ബോട്ട് മുങ്ങി കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

കേരളത്തിൽ ടൗട്ടേ ചുഴലിക്കറ്റിന്റെ ഭീതി ഇല്ലാതായെങ്കിലും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കടൽക്ഷോഭത്തിനും, നാല് മീറ്റർ വരെ ഉയരത്തിലുള്ള തീരമാലകൾക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യബന്ധന നിരോധനം തുടരും.
അതേസമയം ടൗട്ടേ കേരള തീരം വിട്ടതിനാൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമുണ്ട്. കോഴിക്കോട്, കാസർകോട് ജില്ലകളിൽ നേരിയ തോതിൽ മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ നേരത്തെതന്നെ പിൻവലിച്ചിരുന്നു.