കാഴ്‌ചകൾ കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി ധാരാളം വിദേശികൾ എത്തുന്ന രാജ്യമാണ് ഇന്ത്യ. കുടുംബത്തോടൊപ്പവും ട്രാവൽ പാക്കേജുകൾ എടുത്തുമാണ് ഏറെപേരും ഇവിടേക്ക് എത്തുന്നത്. എന്നാൽ, ഒരു പോളിഷ് വ്ലോഗർ സ്വന്തമായി പ്ലാൻ ചെയ്‌ത് ഇന്ത്യയിലേക്കെത്തി. ഒറ്റയ്‌ക്കായിരുന്നു വിക്‌ടോറിയ എന്ന യുവതി എത്തിയത്. യാത്രയ്‌ക്ക് ശേഷം യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ഇന്ത്യയുടെ സത്യം’ എന്ന തലക്കെട്ടോടെയാണ് വിക്‌ടോറിയ തന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നത്
ഇന്ത്യയിലേക്കുള്ള സോളോ ട്രിപ്പ് താൻ ഒരിക്കലും റെക്കമൻഡ് ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ടാണ് വിക്‌ടോറിയയുടെ കുറിപ്പ് ആരംഭിക്കുന്നത്. താജ്‌മഹലിന് മുന്നിലിരിക്കുന്ന ചിത്രമാണ് ആദ്യം പങ്കുവച്ചിരിക്കുന്നത്. രണ്ടാമതായി കന്നുകാലിയും ചപ്പുചവറുകളും നിറഞ്ഞ പുഴയോരം കാണാം. ചപ്പുചവറുകൾ വലിച്ചെറിയുന്നത് ഇവിടെ വ്യാപകമാണ്. പരസ്യമായി തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് താൻ നേരിൽ കണ്ടതാണെന്നും അവർ കുറിച്ചു.
മൂന്നാമത്തെ ചിത്രത്തിൽ മനോഹരമായ കെട്ടിടത്തിന് മുന്നിൽ നിൽക്കുന്ന വിക്‌ടോറിയയെ കാണാം. നിങ്ങളുടെ കയ്യിൽ ധാരാളം പണമുണ്ടെങ്കിൽ ഇന്ത്യയിലെ പല പ്രശ്‌നങ്ങളും അറിയേണ്ടി വരില്ല. മോശം കാര്യങ്ങൾ നിങ്ങൾക്ക് അനുഭവിക്കേണ്ടി വരില്ല. ആ ചെലവ് താങ്ങാൻ കഴിയുന്നതാണെങ്കിൽ സോളോ ട്രിപ്പിൽ നിന്ന് വിട്ടുനിൽക്കാം എന്നും അവർ പറയുന്നു.
നാലാമത്തെ ചിത്രത്തിൽ ഇന്ത്യയിലെ മികച്ച യാത്രാ സൗകര്യത്തെക്കുറിച്ചാണ് അവർ പറയുന്നു. പ്രധാന സിറ്റികളിലേക്ക് പോകാൻ സൗകര്യപ്രദമായ ബസ്, ട്രെയിൻ സംവിധാനങ്ങളുണ്ടെന്നും വിക്‌ടോറിയ കുറിച്ചു. അഞ്ചാമത്തെ ചിത്രത്തിൽ ഇന്ത്യയിലെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പുത്തൻ അനുഭവത്തെക്കുറിച്ചും വാസ്‌തുവിദ്യകളെക്കുറിച്ചും പുകഴ്‌ത്തിയിട്ടുണ്ട്. ആറാമത്തെ ചിത്രത്തിൽ പലരും പണം ആവശ്യപ്പെട്ട് എത്തുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഒഴിവാക്കി വിട്ടിട്ടും പലരും പണം ആവശ്യപ്പെടുന്നു അത് ബുദ്ധിമുട്ടിപ്പിക്കുകയാണെന്ന് വിക്‌ടോറിയ കുറിച്ചു.
ഒറ്റയ്‌ക്ക് യാത്ര ചെയ്യുമ്പോൾ ആരെയും വിശ്വസിക്കരുത് എന്നാണ് ഏഴാമത്തെ ചിത്രത്തിൽ പറയുന്നത്. അടുത്ത ചിത്രത്തിൽ യോഗയെക്കുറിച്ച് പറയുന്നുണ്ട്. ഒമ്പതാമത്തെ ചിത്രത്തിൽ എവിടെ നോക്കിയാലും മനോഹരമായ പ്രകൃതിയാണ് ഇന്ത്യയിലെന്ന് വിക്‌ടോറിയ കുറിച്ചു. അടുത്ത ചിത്രത്തിൽ ഒരു കുരങ്ങൻ ഇരിക്കുന്നത് കാണാം. എല്ലായിടത്തും ധാരാളം മൃഗങ്ങളുണ്ട്. പക്ഷേ, അവയ്‌ക്ക് വേണ്ട ശ്രദ്ധയോ പരിപാലനമോ നൽകുന്നില്ലെന്നും വ്ലോഗർ കുറിച്ചു. വിദേശികളിൽ നിന്ന് എല്ലാത്തിനും കൂടുതൽ പണം ഈടാക്കുന്നു. പലപ്പോഴും പത്തിരട്ടി തുക അധികം ആവശ്യപ്പെടാറുണ്ടെന്നും വിക്‌ടോറിയ കുറിച്ചു.
ആറാഴ്‌ച വിക്‌ടോറിയ ഒറ്റയ്‌ക്ക് ഇന്ത്യയിൽ കഴിഞ്ഞു. പല മനോഹരമായ സ്ഥലങ്ങളും കണ്ടു. നല്ലതും മോശവുമായ അനുഭവങ്ങളാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. ‘ഭിക്ഷാടകർ, കച്ചവടക്കാർ തുടങ്ങി പുറകേ നടന്ന് പണം ചോദിക്കും. നമ്മൾ വേണ്ട എന്ന് പറയുന്നത് അവർ ഒരിക്കലും കാര്യമായിട്ടെടുക്കില്ല. പല ടുക് ടുക് ഡ്രൈവർമാരും നമ്മളെ അനാവശ്യമായി ചീത്ത പറയും. സമാധാനമായി സംസാരിച്ച് പ്രശ്‌നങ്ങൾ വഷളാക്കാതിരിക്കുന്നതാണ് നല്ലത്. സംസാരിക്കാൻ ഒരാൾ ഒപ്പമുണ്ടെങ്കിൽ പോലും ഇതിനെയെല്ലാം തമാശയായി കാണാം. പക്ഷേ, ഒറ്റയ്‌ക്കുള്ള യാത്ര കഠിനമാണ്’ – വിക്‌ടോറിയ കുറിച്ചു