Spread the love

സാങ്കേതിക വിദ്യയുടെ വളർച്ച മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പംതന്നെ അവയുടെ ദോഷവശങ്ങൾ മനുഷ്യർക്ക് ഭീഷണിയാവുകയും ചെയ്യുന്നു. ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സ്‌മാർട്ട് ഗ്ളാസ്. വോയിസ് അസിസ്റ്റന്റ്, ഹാൻഡ് ഫ്രീ സെൽഫി, ഉടനടിയുള്ള വിവർത്തനം തുടങ്ങിയവ സ്‌മാർട്ട് ഗ്ളാസുകളുടെ സവിശേഷതകളാണ്. ഇപ്പോഴിവ മനുഷ്യർക്കുതന്നെ പ്രത്യേകിച്ച് സ്‌ത്രീകൾക്ക് ഭീഷണിയാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്.

‘പിക്ക് അപ്പ് ആർട്ടിസ്‌റ്റ്‌സ്’ എന്ന വളർന്നുവരുന്ന ട്രെൻഡിനാണ് സ്ത്രീകൾ വിധേയരാകുന്നത്. സ്ത്രീകളുടെ വൈകാരിക തലങ്ങളെ സ്വാധീനിക്കുന്ന പ്രക്രിയയാണിത്. സ്‌മാർട്ട് ഗ്ളാസ് അണിഞ്ഞ് പൊതുയിടങ്ങളിലുള്ള സ്ത്രീകളെ അവരെ അനുവാദമില്ലാതെ ചിത്രീകരിക്കുന്നു. ശേഷം ഇത്തരം വീഡിയോകൾ അശ്ലീല, ദുരുദ്ദ്യേശപരമായ കമന്റുകളും ഹാഷ്‌ടാഗുകളോടുമൊപ്പം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നു. യുകെയിലും യുഎസിലും ഈ പ്രവണത നിരവധി പരാതികൾക്കിടയാക്കുകയാണ്.

ഇന്ത്യയിൽ ഇത്തരം ഗ്ളാസുകൾ എത്തിയെങ്കിലും അവ സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നിട്ടില്ല. ഇത്തരം ഗ്ളാസുകളാൽ പൊതുജനങ്ങളെ റെക്കോഡ് ചെയ്യുമ്പോൾ അവരെ അറിയിക്കണമെന്ന് രാജ്യത്തെ ഡിജിറ്റൽ പേഴ്‌സണൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്റ്റ് ആവശ്യപ്പെടുന്നില്ല. കൂടാതെ സമ്മതമില്ലാതെ റെക്കോഡ് ചെയ്യുന്ന ഫൂട്ടേജുകൾ ആക്‌സസ് ചെയ്യാനോ മായ്‌ക്കാനോ ഉള്ള സംവിധാനവുമില്ല. സാങ്കേതിക വിദ്യകളുടെ ഇത്തരം ഭീഷണികൾക്ക് പരിഹാരങ്ങളില്ല എന്നതാണ് യാഥാർത്ഥ്യം. ഇത്തരം സ്വകാര്യതാ ലംഘനങ്ങളിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതിന് വളരെ കുറച്ച് മാത്രം നിയമങ്ങളാണ് നിലവിൽ രാജ്യത്തുള്ളത്. അവബോധവും ജാഗ്രതയുമാണ് ആദ്യപടിയായി പൊതുജനങ്ങളിൽ ഉണ്ടാകേണ്ടത്.

Leave a Reply